ശ്രീനഗർ : കശ്മീർ അനന്ത്നാഗിലെ ചരിത്രപ്രസിദ്ധമായ സൂര്യക്ഷേത്രം പഴയ പ്രതാപത്തിലേക്ക് തിരികെ എത്തുന്നു. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് . മാർത്താണ്ഡ സൂര്യക്ഷേത്രം നൂറ്റാണ്ടുകൾക്ക് മുമ്പ് നശിപ്പിക്കപ്പെട്ടതാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീരിലെ തകർക്കപ്പെട്ട ക്ഷേത്രങ്ങൾ പുനസ്ഥാപിക്കുമെന്ന് മോദി സർക്കാർ വ്യക്തമാക്കിയിരുന്നു.
ഇതനുസരിച്ച് ജമ്മു കശ്മീർ സർക്കാരാണ് മാർത്താണ്ഡ സൂര്യക്ഷേത്രം പുനഃസ്ഥാപിക്കാനും അതിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച ലളിതാദിത്യ രാജാവിന്റെ പ്രതിമ സ്ഥാപിക്കാനും തീരുമാനിച്ചത് . മാർച്ച് 27 ന് ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ അണ്ടർ സെക്രട്ടറി നീരജ് പണ്ഡിറ്റയാണ് വിജ്ഞാപനത്തിൽ ഒപ്പുവച്ചിരിക്കുന്നത്.
എ എസ് ഐ സംരക്ഷിത സ്മാരകമായ ഈ ക്ഷേത്രം അമൂല്യമായ പുരാതന ആത്മീയ പൈതൃകത്തിന്റെ പ്രതീകമാണ്. 1200 വർഷം പഴക്കമുള്ള മഹത്തായ ക്ഷേത്രം സുൽത്താൻ സിക്കന്ദർ ഷാ മിരിയുടെ ഉത്തരവനുസരിച്ച് നശിപ്പിക്കപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. ഏഴാം നൂറ്റാണ്ടിൽ കശ്മീർ ഭരിച്ചിരുന്ന കാർക്കോട്ട രാജവംശത്തിൽ നിന്നുള്ളയാളാണ് ലളിതാദിത്യ രാജാവ്. ജമ്മു കശ്മീരിന്റെ ചരിത്രത്തെ ചുറ്റിപ്പറ്റിയുള്ള രാജതരംഗിണി എന്ന ഇതിഹാസവും കാർക്കോട്ട രാജവംശത്തെ പരാമർശിക്കുന്നു.
എ ഡി എട്ടാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു, എന്നാൽ 1389 നും 1413 നും ഇടയിൽ പലതവണ ഇത് നശിപ്പിക്കാൻ ശ്രമിച്ചു. ഹിന്ദു ഭരണാധികാരി ലളിതാദിത്യ സൂര്യദേവനു വേണ്ടി മാർത്താണ്ഡ സൂര്യക്ഷേത്രം നിർമ്മിച്ചതായി വിശ്വസിക്കപ്പെടുന്നു.ക്ഷേത്രത്തിന്റെ നിർമ്മാണ ശൈലിയും അതിൽ പ്രദർശിപ്പിച്ച വൈദഗ്ധ്യവും ലോക ചരിത്രത്തിൽ അഭൂതപൂർവമായിരുന്നു. സൂര്യ കിരണങ്ങൾ ദിവസം മുഴുവൻ സൂര്യ വിഗ്രഹത്തിൽ പതിക്കുന്ന തരത്തിലാണ് ക്ഷേത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ജനുവരിയിൽ, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുമ്പ്, സൂര്യക്ഷേത്രത്തിന്റെ വളപ്പിലെ രാമക്ഷേത്രത്തിൽ അയോദ്ധ്യയിൽ നിന്നുള്ള കലശം സ്ഥാപിച്ചിരുന്നു . യുപിയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള ഭക്തരുടെ സാന്നിധ്യത്തിൽ നാട്ടുകാരാണ് കലശം സ്ഥാപിച്ചത്. ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ സൂര്യ ക്ഷേത്രം സന്ദർശിച്ച് പ്രാർഥന നടത്തിയിരുന്നു.