മധ്യപ്രദേശ്: പൂഞ്ച് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ വ്യോമസേനാ സൈനികൻ കോർപ്പറൽ വിക്കി പഹാഡെയുടെ ഭൗതിക ശരീരം അന്ത്യകർമ്മങ്ങൾക്കായി ജന്മനാടായ മധ്യപ്രദേശിലെ ചിന്ദ്വാരയിൽ എത്തിച്ചു. വ്യോമസേനയുടെ വിമാനത്തിൽ മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ എത്തിച്ച മൃതദേഹം പ്രത്യേക വാഹനത്തിൽ ചിന്ദ്വാരയിൽ എത്തിക്കുകയായിരുന്നു. ചിന്ദ്വാരയിലെ നോനിയ കർബലിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടക്കുമെന്ന് പൊലീസ് സൂപ്രണ്ട് (എസ്പി) മനീഷ് ഖത്രി അറിയിച്ചു.
2011 ലാണ് 33 കാരനായ പഹാഡെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്. റീനയാണ് ഭാര്യ, അഞ്ച് വയസ്സുകാരനായ ഹാർദിക് ആണ് ദമ്പതികളുടെ ഏക മകൻ. ഇളയ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്തതിന് ശേഷം ഏപ്രിൽ 18 ന് പഹാഡെ വീണ്ടും യൂണിറ്റിൽ ചേർന്നിരുന്നു. അടുത്ത മാസം മകന്റെ പിറന്നാളിന് സമ്മാനങ്ങളുമായി എത്തുന്നതും പ്രതീക്ഷിച്ചിരുന്ന കുടുംബത്തിലേക്കാണ് പഹാഡെയുടെ വിയോഗ വാർത്തയെത്തുന്നത്. മുഖ്യമന്ത്രി മോഹൻ യാദവ് ഇന്ന് ചിന്ദ്വാരയിൽ വിക്കി പഹാഡെയ്‌ക്ക് ആദരാഞ്ജലി അർപ്പിക്കും. പഹാഡെയുടെ കുടുംബത്തിന് ഒരുകോടി രൂപ ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും അനുമതി തേടുമെന്നും അദ്ദേഹം അറിയിച്ചു.
മെയ് നാലിന് ഇന്ത്യൻ വ്യോമസേനയുടെ വാഹനത്തിന് നേരെ പൂഞ്ച് സെക്ടറിൽ വച്ചുണ്ടായ ഭീകരാക്രമണത്തിൽ കോർപ്പറൽ വിക്കി പഹാഡെ ഉൾപ്പെടെ 5 വ്യോമസേനാ സൈനികർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ വിക്കി പഹാഡെ സൈനിക ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി. ലഷ്‌കർ ഇ ത്വയ്ബ ഭീകരനായ അബു ഹംസയുടെ അബു ഹംസയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.