ന്യൂഡൽഹി: മദ്യനയകുംഭകോണ കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. ഇഡി കേസിൽ ഈ മാസം 14 വരെയും സിബിഐ കേസിൽ 20 വരെയുമാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. റോസ് അവന്യൂ കോടതിയുടേതാണ് നടപടി. അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, കെ കവിത, ചൻപ്രീത് സിംഗ് എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.
കെജരിവാളിന്റെ കസ്റ്റഡി കാലാവധിയും ഈ മാസം 20 വരെ റൂസ് അവന്യൂ കോടതി നീട്ടിയിട്ടുണ്ട്. അഭിഭാഷകൻ രജത് ഭരദ്വാജാണ് കെജരിവാളിന് വേണ്ടി ഹാജരായത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരാണ് ഹർജി പരിഗണിച്ചത്. തെരഞ്ഞെടുപ്പായതിനാൽ മാത്രമാണ് ഇടക്കാല ജാമ്യത്തെ കുറിച്ച് ആലോചിക്കുന്നതെന്ന് ബെഞ്ച് അറിയിച്ചു.
മദ്യനയ അഴിമതിക്കേസിൽ കവിതയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. മദ്യനയത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്ത കേസുകളിലാണ് കവിതയ്ക്ക് ജാമ്യം നിഷേധിച്ചത്. അന്വേഷണ ഏജൻസികൾ സ്വാഭാവിക നീതി നിഷേധിച്ചാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ഹർജിയിൽ കവിത ആരോപിച്ചിരുന്നു. വാദം കേട്ട പ്രത്യേക ജഡ്ജി കാവേരി ബവേജ രണ്ട് ജാമ്യാപേക്ഷകളും തള്ളുകയായിരുന്നു.