ന്യൂഡൽഹി: ശ്രീലങ്കയിൽ കാറ്റാടി വൈദ്യുത നിലയങ്ങൾ നിർമിക്കാനൊരുങ്ങി ആദാനി ഗ്രൂപ്പ്. ഇത് സംബന്ധിച്ച് അദാനി ഗ്രൂപ്പുമായുള്ള കരാറിന് ശ്രീലങ്കൻ സർക്കാർ അംഗീകാരം നൽകി. ശ്രീലങ്കയിലെ മാന്നാറിലും പൂനേരിനിലുമാണ് കാറ്റാടി വൈദ്യുത നിലയങ്ങൾ നിർമിക്കാനൊരുങ്ങുന്നത്. അദാനി ഗ്രൂപ്പ് സമർപ്പിച്ച പ്രൊപ്പോസൽ പരിശോധിക്കാൻ ലങ്കൻ സർക്കാർ പ്രത്യേക ക്യാബിനറ്റ് സമിതിയെ നിയോഗിച്ചിട്ടുണ്ട്.
20 വർഷത്തേക്കുള്ള കരാറിലാണ് ഒപ്പുവച്ചത്. മണിക്കൂറിൽ ഒരു കിലോവാട്ട് വൈദ്യുതിക്ക് 8.26 സെൻ്റ് കമ്പനിക്ക് നൽകാനാണ് ധാരണയായത്. വടക്കൻ ശ്രീലങ്കയിലെ രണ്ടിടങ്ങളിലായി 484 മെഗാവാട്ട്് ഉൽപ്പാദന ശേഷിയുളള കാറ്റാടി ഊർജ്ജ പ്ലാന്റുകൾ നിർമിക്കുന്നതിന് 2023 ഫെബ്രുവരിയാണ് അദാനി ഗ്രീൻ കമ്പനിക്ക് ലങ്കൻ സർക്കാർ അനുമതി നൽകിയത്. 442 മില്യൻ ഡോളർ മുതൽമുടക്കിലാണ് പ്ലാന്റുകൾ സ്ഥാപിക്കുന്നത്.
മാന്നാർ ടൗണിലും പൂനേരിൻ ഗ്രാമത്തിലുമാണ് വൈദ്യുത നിലയങ്ങൾ നിലവിൽ വരിക. കൊളംബോയിൽ 700 മില്യൺ ഡോളറിന്റെ ടെർമിനൽ സംരംഭത്തിലും അദാനി ഗ്രൂപ്പ് പങ്കുചേർന്നിട്ടുണ്ട്.
ശ്രീലങ്കയിലെ കണ്ടെയ്നർ ടെർമിനലിനായി അദാനി പോർട്ട്സിന് യുഎസ് പിന്തുണയുളള ഇൻ്റർനാഷണൽ ഡെവലപ്മെൻ്റ് ഫിനാൻസ് കോർപ്പറേഷൻ 2023 ൽ 553 മില്യൻ ഡോളർ വായ്പ നൽകിയിരുന്നു.