ഭോപ്പാൽ : നിക്കാഹ് ആഘോഷത്തിനിടെ നൃത്തപരിപാടി സംഘടിപ്പിച്ച കുടുംബത്തിന് പ്രാദേശിക വിലക്ക് കൽപ്പിച്ച് മതപുരോഹിതന്മാർ . മധ്യപ്രദേശിലെ ഹർദ ജില്ലയിലെ റഷീദിന്റെ കുടുംബമാണ് പ്രാദേശിക മൗലാനമാരിൽ നിന്നും വിലക്ക് നേരിടുന്നത് . സമൂഹത്തിൽ നിന്ന് കുടുംബത്തെ 11 മാസമായി അകറ്റി നിർത്താനാണ് നിർദേശം . ഇതോടൊപ്പം കുടുംബത്തിന് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ജനുവരി 28ന് റഷീദിന്റെ വീട്ടിൽ വച്ചായിരുന്നു ബന്ധുവായ മൊഹീനും, ചാന്ദ്നിയെന്ന യുവതിയും തമ്മിലുള്ള വിവാഹം . രണ്ട് ദിവസത്തിന് ശേഷം, ജനുവരി 30 ന് വിവാഹം ആഘോഷിക്കാൻ റഷീദ് ഒരു പാർട്ടി സംഘടിപ്പിച്ചു. ഈ വിരുന്നിൽ റഷീദിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കൂടാതെ പരിസര പ്രദേശങ്ങളിൽ നിന്നും നിരവധി പേർ പങ്കെടുത്തു. ഈ വിവാഹത്തിന് രാജസ്ഥാനി കലാകാരന്മാരെ റഷീദ് ക്ഷണിച്ചിരുന്നു. ഈ കലാകാരന്മാർക്കിടയിൽ ഒരു വനിതാ നർത്തകിയും ഉണ്ടായിരുന്നു . ഈ നൃത്ത വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
വീഡിയോയിൽ രാജസ്ഥാനിലെ പരമ്പരാഗത വസ്ത്രം ധരിച്ച് യുവതി നൃത്തം ചെയ്യുന്നത് കാണാം. എന്നാൽ പരിപാടി കഴിഞ്ഞപ്പോൾ പ്രദേശത്തെ ചില മൗലാനമാരും മുസ്ലീം സമുദായത്തിലെ മറ്റു ചിലരും ഒരുമിച്ചെത്തി . നിക്കാഹിൽ സ്ത്രീകൾ നൃത്തം ചെയ്യുന്നത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പറയുകയും , 11 മാസത്തേക്ക് കുടുംബത്തിന് വിലക്കേർപ്പെടുത്തുകയും, പിഴ ചുമത്തുകയുമായിരുന്നു . തുടർന്ന് റഷീദ് ഇതുസംബന്ധിച്ച് പൊലീസിലും , ജില്ലാ ഭരണകൂടത്തിലും പരാതി നൽകി.