ചെന്നൈ: തമിഴ്നാട്ടിൽ കഴിഞ്ഞ ആറ് ദിവസത്തിനിടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15 ആയി. 24 മണിക്കൂറിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത മഴയിൽ 55 വീടുകൾക്ക് കേടുപാടുകളുണ്ടായി. 19 കന്നുകാലികൾ മഴക്കെടുതിയിൽ ചത്തതായും സംസ്ഥാന ദുരന്തനിവാരണ വകുപ്പ് വ്യക്തമാക്കി.
സാധാരണയായി വേനൽക്കാലത്ത് സംസ്ഥാനത്ത് 12.5 സെന്റീമീറ്റർ മഴയാണ് തമിഴ്നാട്ടിൽ ലഭിക്കുന്നത്. എന്നാൽ ഇത്തവണ (മാർച്ച് 1 മുതൽ മെയ് 21) ലഭിച്ചത് 11.47 സെന്റീമീറ്റർ മഴയാണ്. മഴക്കെടുതി രൂക്ഷമാകാൻ സാദ്ധ്യതയുളള കന്യാകുമാരി, കോയമ്പത്തൂർ, തിരുനെൽവേലി, ഊട്ടി ജില്ലകളിൽ പത്ത് ഗ്രൂപ്പുകളായി സംസ്ഥാന ദുരന്ത നിവാരണ സേനയിലെ 296 അംഗ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, ഡിണ്ടിഗൽ, കോയമ്പത്തൂർ, വിരുദുനഗർ, തേനി, നീലഗിരി എന്നീ ജില്ലകളിൽ കോമൺ അലെർട്ട് പ്രോട്ടോക്കോൾ വഴി 4.5 കോടി എസ്എംഎസ് അലെർട്ടുകൾ നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
തമിഴ്നാട് തീരത്തോട് ചേർന്നുളള മേഖലകളിൽ 45 കിലോമീറ്റർ മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാദ്ധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. വരും ദിവസങ്ങളിലും പല ജില്ലകളിലും മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.