സേലം: അസാധുവായ 500, 1000 രൂപ നോട്ടുകൾ കൈവശം വെച്ച ഒരാളെ സേലം പൊലീസ് അറസ്റ്റ് ചെയ്തു. സേലത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ സാബിറിന്റെ വീട്ടിൽ നിന്നാണ് ഒരു കോടി രൂപയുടെ അസാധുവായ 500, 1000 രൂപ നോട്ടുകൾ പിടികൂടിയത് .
സേലം സ്വദേശികളായ സാബിർ, ബാലാജി, ഗോകുലനാഥൻ എന്നിവർ റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഒരുമിച്ച് പ്രവർത്തിക്കുകയായിരുന്നു . 2016ലെ നോട്ട് അസാധുവാക്കൽ സമയത്ത് ഒരു കോടിയോളം രൂപയുടെ 500, 1000 രൂപ നോട്ടുകൾ ഇവരുടെ കൈവശം ഉണ്ടായിരുന്നു. ഈ കറൻസി നോട്ടുകൾ വാങ്ങിയത് മാറ്റി തരാമെന്നു പറഞ്ഞ സാബിർ ഇവ കൈവശപ്പെടുത്തി . എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും സാബിർ കറൻസി നോട്ടുകൾ മാറ്റിയില്ല.
ഇതിനിടെ പണം നൽകിയവരിൽ ഒരാളായ ബാലാജി മരിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ നൽകാത്തതിനെ കുറിച്ച് ഗോകുലനാഥൻ സാബിറിനോട് ചോദിക്കുകയായിരുന്നു. പണം തന്റെ പക്കലുണ്ടെന്നും അത് മാറ്റി വാങ്ങാൻ ഒരുലക്ഷത്തിലധികം രൂപ ചെലവഴിച്ചതായും സാബിർ പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഇതിൽ പ്രകോപിതനായ ഗോകുലനാഥൻ വീട്ടിൽ കഞ്ചാവ് ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ സൂക്ഷിച്ചതിന് സാബിറിനെതിരെ അമ്മപ്പേട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സാബിറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഒരു കോടി രൂപയുടെ അസാധുവായ പഴയ 500, 1000 രൂപ നോട്ടുകൾ പിടിച്ചെടുത്തു. അസാധുവാക്കപ്പെട്ട കറൻസി നോട്ടുകൾ പൂഴ്ത്തിവച്ചതിന് സാബിറിനെ അറസ്റ്റ് ചെയ്ത പോലീസ് പിടിച്ചെടുത്ത കറൻസി നോട്ടുകൾ കോടതിയിൽ ഏൽപ്പിച്ചു.
പഴയ കറൻസി നോട്ടുകൾ കൈവശം വച്ചതുമായി ബന്ധപ്പെട്ട് ഗോകുൽനാഥനെതിരെയും അന്വേഷണം നടത്തിവരികയാണ്. ഈ പണം ആദായനികുതി വകുപ്പിന് കൈമാറുമെന്നും ഇത് സംബന്ധിച്ച് ആദായനികുതി വകുപ്പ് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. അതിനിടെ, എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കൊപ്പമുള്ള സാബിറിന്റെ ഫോട്ടോ പുറത്തുവന്നത് കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.