എറണാകുളം: പെരിയാർ നദിയിലെ മത്സ്യക്കുരുതിയിൽ പൊലീസിൽ പരാതി നൽകി ഏലൂർ നഗര സഭ. നദിയിലേക്ക് രാസമാലിന്യം ഒഴുക്കിയ കമ്പനികളെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. നഗരസഭാ സെക്രട്ടറിയാണ് പരാതി നൽകിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് പെരിയാറിൽ വ്യാപകമായി മത്സ്യങ്ങൾ ചത്തുപൊങ്ങിയത്.
മഴ പെയ്യുമെന്ന് കരുതി ഫാക്ടറികൾ വൻ തോതിൽ രാസമാലിന്യം പുഴയിലേക്ക് ഒഴുക്കിയതാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്നാണ് നിഗമനം. ഇതുമൂലം മത്സ്യ കർഷകർക്കും നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭ പരാതി നൽകിയത്. മത്സ്യക്കുരുതിയിൽ കൊച്ചിയിലെ നൂറോളം വരുന്ന കർഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഭൂരിഭാഗം പേരും ലോണെടുത്താണ് കൃഷി ചെയ്തിരുന്നത്. മത്സ്യങ്ങൾ ചത്തു പൊങ്ങിയ സാഹചര്യത്തിൽ നിത്യവൃത്തിക്കായി എന്തു ചെയ്യുമെന്നറിയാതെ നട്ടം തിരിയുകയാണ് കർഷകർ.
മഴ കനക്കുമ്പോൾ പാതാളം ബണ്ടിന്റെ ഷട്ടർ തുറക്കുന്നത് മുന്നിൽ കണ്ടായിരുന്നു ഫാക്ടറികളിൽ നിന്നും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നത്. മത്സ്യക്കുരുതി സംഭവിച്ച സാഹചര്യത്തിൽ ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതിന് പ്രത്യേക പ്രോട്ടോകോള്‍ ഉണ്ടാക്കാനായി മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. മലിനീകരണ നിയന്ത്രണബോർഡ് ഓഫീസിലേക്ക് ചത്ത മത്സ്യങ്ങൾ വലിച്ചെറിഞ്ഞും ഉദ്യോഗസ്ഥരെ തടഞ്ഞും നാട്ടുകാർ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. ലക്ഷക്കണക്കിന് രൂപ കർഷകർക്ക് നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.