ജയ്പൂർ: ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം തുടരുന്നു. ഒരാഴ്ചയ്‌ക്കിടെയിൽ രാജസ്ഥാനിൽ മാത്രം 12 പേർക്കാണ് ജീവൻ പൊലിഞ്ഞത്. 48.8 ഡിഗ്രി സെൽഷ്യസാണ് സംസ്ഥാനത്ത് താപനില. ഈ വർഷം രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഉയർന്ന താപനിലയാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്.
അൽവാർ, ഭിൽവാര, ബലോത്ര, ജയ്‌സാൽമീർ എന്നിവിടങ്ങളിലാണ് കനത്ത ചൂട് രേഖപ്പെടുത്തുന്നത്. ജലോറിലും ബാർമറിലുമായി ആറ് തൊഴിലാളികളാണ് മരണപ്പെട്ടത്. ഇതിന് പുറമേ പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് രേഖപ്പെടുത്തിയത്.
ഉത്തരേന്ത്യ കൊടും ചൂടിൽ വീർപ്പുമുട്ടുമ്പോൾ ദക്ഷിണേന്ത്യയിൽ മഴ കനക്കുന്ന സാഹചര്യമാണുള്ളത്. കേരളത്തിലും തമിഴ്നാട്ടിലും മഴ നാശം വിതയ്‌ക്കുകയാണ്. കേരളത്തിൽ വിവിധയിടങ്ങൾ വെള്ളക്കെട്ടിൽ വലയുകയാണ്.