അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ അന്തർവാഹിനികളിലൊന്നായ യുഎസ്എസ് ഹാർഡറിന്റെ അവശിഷ്ടങ്ങൾ 80 വർഷത്തിന് ശേഷം ദക്ഷിണ ചൈനാ കടലിൽ കണ്ടെത്തി. രണ്ടാം ലോകമഹായുദ്ധസമയത്ത് 1944 ഓഗസ്റ്റ് 29 നാണ് അന്തർവാഹിനി തകർന്നത് . അന്തർവാഹിനിയിൽ ഉണ്ടായിരുന്ന 79 ജീവനക്കാരാണ് മരിച്ചത്.
ഫിലിപ്പീൻസിലെ ലുസോൺ ദ്വീപിന് മൂവായിരം അടി താഴെയാണ് അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. യുഎസ് നേവി ഹിസ്റ്ററി ഹെറിറ്റേജ് കമാൻഡ് ആണ് ഇക്കാര്യം അറിയിച്ചത്. 80 വർഷത്തിന് ശേഷവും അന്തർവാഹിനികളുടെ പല ഭാഗങ്ങളും ഇപ്പോഴും സുരക്ഷിതമാണെന്ന് യുഎസ് നേവി അറിയിച്ചു.
തകരുന്നതിന് മുമ്പ്, ജാപ്പനീസ് സൈന്യത്തിന്റെ അധിനിവേശത്തിൽ നിന്ന് ഫിലിപ്പീൻസിനെ വീണ്ടെടുക്കാൻ യുഎസ് ഈ അന്തർവാഹിനി ഉപയോഗിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് ഏറ്റവും കൂടുതൽ ജാപ്പനീസ് യുദ്ധക്കപ്പലുകൾ മുക്കിയത് ഇതേ അമേരിക്കൻ അന്തർവാഹിനി ഉപയോഗിച്ചാണ്.
അവസാന ദൗത്യത്തിൽ 5 ജാപ്പനീസ് യുദ്ധക്കപ്പലുകൾ മുക്കി. ഇതിനുശേഷം, ജാപ്പനീസ് സൈന്യം അവരുടെ യുദ്ധതന്ത്രങ്ങൾ മാറ്റാൻ നിർബന്ധിതരായി. ഇത് അവരുടെ തോൽവിയുടെ പ്രധാന കാരണമായി മാറുകയും ചെയ്തു.യുദ്ധസമയത്ത് ആദ്യ 4 പട്രോളിംഗിൽ, ഈ അന്തർവാഹിനി 14 ജാപ്പനീസ് യുദ്ധക്കപ്പലുകളും വ്യാപാര കപ്പലുകളും നശിപ്പിച്ചു.
തകർന്ന് കുറച്ച് മാസത്തെ തിരച്ചിലിന് ശേഷം, 1945 ജനുവരി 2 ന് യുഎസ്എസ് ഹാർഡർ കാണാതായതായി പ്രഖ്യാപിച്ചു. ഇതിനുശേഷം, ജനുവരി 20 ന് ഇത് യുഎസ് നേവിയുടെ രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
യുഎസ്എസ് ഹാർഡർ ‘ലോസ്റ്റ് 52 പ്രോജക്റ്റ്’ പ്രകാരമാണ് അന്തർവാഹിനി കണ്ടെത്തിയത് . ടിബുറോൺ സബ്സി കമ്പനിയുടെ സിഇഒ ടിം ടെയ്ലറാണ് പദ്ധതിക്ക് തുടക്കമിട്ടത്. യുദ്ധത്തിൽ മുങ്ങിയ 52 അമേരിക്കൻ അന്തർവാഹിനികൾ കണ്ടെത്തുക എന്നതാണ് അവരുടെ ദൗത്യം. രണ്ടാം ലോക മഹായുദ്ധകാലത്തെ 6 അന്തർവാഹിനികൾ കമ്പനി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.