മുംബൈ: ശബ്ദം മാറ്റുന്ന ആപ്പ് ഉപയോഗിച്ച് ഏഴ് ദളിത് പെൺകുട്ടികളെ പീഡനത്തിനിരയാക്കി 30-കാരൻ. മഹാരാഷ്ട്രയിലെ സിദ്ധി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ബ്രിജേഷ് പ്രജാപതിയെന്ന യുവാവാണ് പെൺകുട്ടികളെ കബളിപ്പിച്ച് പീഡിപ്പിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി മോഹൻ യാദവ് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒൻപതംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
എസ്.സി, എസ്.ടി സ്കോളർഷിപ്പിന് അർഹരായ കുട്ടികളാണ് പീഡനത്തിനിരയായത്. ശബ്ദം മാറ്റുന്ന ആപ്പ് ഉപയോഗിച്ച് അദ്ധ്യാപികയായി മാറുകയായിരുന്നു ബ്രിജേഷ്. സ്കോളർഷിപ്പ് അപേക്ഷയിലെ പ്രശ്നം പരിഹരിക്കാനായി വിളിക്കുകയാണെന്നും തന്റെ പേര് ‘അർച്ചന’ എന്നാണെന്നും കുട്ടികളെ ഇയാൾ ധരിപ്പിച്ചു. തന്നെ വന്ന കണ്ടാൽ സ്കോളർഷിപ്പ് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിച്ച് അപേക്ഷ സമർപ്പിക്കാൻ സഹായിക്കാമെന്നും ആപ്പിന്റെ സഹായത്തോടെ ഇയാൾ പറഞ്ഞു. പിന്നാലെ കാണാനെത്തിയ കുട്ടികളെ ഇയാൾ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറംലോകം അറിയാതിരിക്കാനായി പെൺകുട്ടികളുടെ മൊബൈൽ ഫോണുകളും ഇയാൾ കവർന്നെടുത്തു.
പൊലീസ് നടത്തിയ തിരച്ചിലിൽ 16 മൊബൈൽ ഫോണുകളാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തത്. നിലവിൽ നാല് പേരാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. പരാതിക്കാരിൽ ഒരാൾ, പ്രായപൂർത്തിയാകാത്ത ഒരാൾക്കൊപ്പമായിരുന്നു അദ്ധ്യാപികയെ കാണാനെത്തിയത്. ഇരുവരുെയും ഇയാൾ പീഡനത്തിനിരയാക്കിയെന്ന് പൊലീസ് പറയുന്നു.
ഏപ്രിൽ മാസം മുതലാണ് ഇയാൾ ഇത്തരത്തിൽ ആപ്പ് ഉപയോഗിച്ച് കബളിപ്പിച്ച് പീഡനം തുടങ്ങിയത്. ഇരകളിൽ പലരും പരാതിപ്പെടാൻ ഭയക്കുന്നതായി പൊലീസ് വ്യക്തമാക്കി. കൂടുതൽ പേരെ ഇയാൾ പീഡനത്തിനിരയാക്കിയതായി സംശയമുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും അന്വേഷണസംഘം അറിയിച്ചു.