ന്യൂഡൽഹി: ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ ആരംഭിച്ചതായി മാലദ്വീപ് മന്ത്രി മുഹമ്മദ് സയീദ്. മാലെയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാര കരാറിന് മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു നേരത്തെ തന്നെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നതായും മുഹമ്മദ് സയീദ് പറഞ്ഞു.
എല്ലാ രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള അസ്വാരസ്യങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നയതന്ത്രബന്ധത്തിന് ഇരു രാജ്യങ്ങളും തയാറാകുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ചൈനീസ് അനുകൂലിയായ മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് വിള്ളലുണ്ടായത്.
ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായതിനെ തുടർന്ന് മാലദ്വീപിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് തന്നെ വൻ തകർച്ചയാണുണ്ടായത്. ഇതോടെ മാലദ്വീപ് അസോസിയേഷൻ ഓഫ് ട്രാവൽ ഏജൻ്റ്സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്സ് മാലിയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി ചർച്ച നടത്തിയിരുന്നു. ഇതേ തുടർന്ന് ഇന്ത്യയിലെമ്പാടും റോഡ് ഷോ നടത്താൻ മാലദ്വീപ് സർക്കാരിന് അനുമതി നൽകുകയും ചെയ്തു.
2023-ൽ മാലദ്വീപ് സന്ദർശിച്ച 17 ലക്ഷത്തിലധികം വിനോദ സഞ്ചാരികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. എന്നാൽ നയതന്ത്ര സംഘർഷം ഉടലെടുത്തതിന് പിന്നാലെ ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്.
ഇരു രാജ്യങ്ങളും തമ്മിൽ പ്രശ്നങ്ങൾക്ക് പിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന് മാലദ്വീപ് പല രീതിയിൽ ശ്രമിച്ചിരുന്നു. ചർച്ചകൾക്ക് ശേഷം ഏപ്രിൽ ആറിന് മാലദ്വീപിലേക്ക് അവശ്യ വസ്തുക്കൾ കയറ്റുമതി ചെയ്യാനുള്ള അനുമതി ഇന്ത്യ നൽകി. അരിയും ഗോതമ്പും അടക്കമുള്ള അവശ്യസാധങ്ങൾ നൽകണമെന്ന മാലദ്വീപ് സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചായിരുന്നു ഇന്ത്യയുടെ നടപടി.