തിരുവനന്തപുരം: ശസ്ത്രക്രിയയ്‌ക്കിടെ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നുവച്ചതായി പരാതി. ഇക്കാര്യം മറ്റൊരു ആശുപത്രിയുടെ റിപ്പോർട്ടിൽ നിന്ന് മറച്ചുവെന്നും പരാതി. തിരുവനന്തപുരം എസ്‍യുടി ആശുപത്രി, എസ്എടി ആശുപത്രി എന്നിവയ്‌ക്കെതിരെ വെഞ്ഞാറാമൂട് സ്വദേശിനി 38-കാരി വേണി ബോസാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി.
തിരുവനന്തപുരം വട്ടപ്പാറ എസ്‍യുടി ആശുപത്രിയിലെ ഗൈനക്കോളജി മേധാവി ഡോ.ബി.ലൈല, എസ്എടി ആശുപത്രിയിലെ യൂണിറ്റ് ഹെഡ് ഡോ.അജിത് എന്നിവർക്കെതിരെയാണ് പരാതി. അമിത രക്തസ്രാവത്തോടെ പല തവണ ചികിത്സ തേടിയെങ്കിലും തിരിച്ച് അയക്കുകയായിരുന്നുവെന്നാണ് പരാതി. പഞ്ഞി നീക്കം ചെയ്ത തിരുവനന്തപുരം എസ്എടി ആശുപത്രി ഇക്കാര്യം മറച്ചുവച്ചെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ജൂൺ 13-നാണ് എസ്‍യുടി ആശുപത്രിയിൽ വേണി ഗർഭപാത്രം നീക്കം ചെയ്തത്. ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ രക്തസ്രാവവും വേദനയും അനുഭവപ്പെട്ടു. ഡോക്ടറെ കണ്ട് ഇക്കാര്യം പറഞ്ഞെങ്കിലും സാധാരണ രക്തസ്രാവമെന്ന് പറഞ്ഞ് തിരിച്ചയച്ചു. പിന്നാലെ ഓഗസ്റ്റിലാണ് എസ്എടി ആശുപത്രിയിൽ ചികിത്സ തേടിയത്. സ്കാനിംഗിൽ വയറിനുള്ളിൽ വസ്തു തങ്ങി നിൽക്കുന്നതായി കണ്ടെത്തി അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയായി.
എന്നാൽ എസ്എടി ആശുപത്രിയിലെ കേസ് ഷീറ്റിൽ സർജിക്കൽ മോപ്പ് കണ്ടെത്തിയെന്ന് ഉണ്ടെങ്കിലും ഡിസ്ചാർജ്ജ് സമ്മറിയിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകാനും ഡോക്ടർമാർ തയ്യാറായില്ലെന്നാണ് പരാതി. ഗുരുതരമായ ചികിത്സാ പിഴവ് വരുത്തിയതിനും അതു മറച്ചുവച്ചതിനും ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്നാണ് യുവതിയുടെ ആവശ്യം.















