തൃശൂർ: തനിക്ക് ലഭിച്ച റിപ്പോർട്ട് അനുസരിച്ച് ദേശീയതലത്തിൽ ഇന്ത്യ മുന്നണിയാകും വിജയിക്കുകയെന്ന് തൃശൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബിജെപി കോഴിമുട്ടയുടെ ആകൃതിയിലാകും. കേരളത്തിൽ വട്ടപ്പൂജ്യമായിരിക്കുമെന്നും മോദിക്ക് കൈ പൊക്കാൻ ഒരാൾ പോലും ഇവിടെ നിന്ന് വിജയിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
കേരളത്തിലെ 20 സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്നാണ് പ്രതീക്ഷ. ദേശീയതലത്തിൽ ഇൻഡി മുന്നണിക്ക് എത്ര സീറ്റ് കിട്ടുമെന്ന് പറയാനാകില്ല. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ പറഞ്ഞ 295 സീറ്റുകൾ മാത്രമാണ് ഇപ്പോൾ തനിക്ക് പറയാനാകുകയെന്നും കെ മുരളീധരൻ പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങളിൽ തൃശൂരിൽ ഉൾപ്പെടെ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ വിജയം പ്രവചിച്ചതിന് പിന്നാലെ വാർത്താസമ്മേളനത്തിലാണ് കെ മുരളീധരന്റെ അഭിപ്രായപ്രകടനം.
ഇന്ത്യയിൽ ഭാവിയിൽ എന്തുതന്നെ സംഭവിച്ചാലും കേരളത്തിൽ മോദിക്കും ബിജെപിക്കും കാല് കുത്താൻ കഴിയില്ല. തന്റെ കണക്കുകൂട്ടലിൽ എൽഡിഎഫിന് രണ്ടാം സ്ഥാനം ലഭിക്കും. മൂന്നാം സ്ഥാനം മാത്രമാകും ബിജെപിക്ക് ലഭിക്കുക. മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. തൃശൂരിലോ നാട്ടികയിലോ രണ്ടാം സ്ഥാനത്തേക്ക് വരാം. ബാക്കി അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നാണ് ഞങ്ങളുടെ അനുമാനത്തിൽ മനസിലാക്കിയതെന്നും കെ മുരളീധരൻ പറഞ്ഞു.
മോദിയുടെ ഗ്യാരണ്ടിയുടെ ഉദ്ഘാടനം തൃശൂരിൽ നിന്നായിരുന്നു. അതുകൊണ്ടാണ് ചില ദേശീയ മാദ്ധ്യമങ്ങൾ തൃശൂരിൽ വിജയിക്കുമെന്ന് പറയുന്നത്. നരേന്ദ്രമോദിക്കും ബിജെപിക്കും കേരളത്തിൽ കാലുകുത്താനാകില്ല. ഇത് 100 ശതമാനം ഗ്യാരണ്ടി. അഥവാ ജയിക്കുകയാണെങ്കിൽ എന്ന ഒരു വാക്കിന് പ്രസക്തിയില്ല. ഒത്തുകളി നടന്നിട്ടുണ്ടാകും. പക്ഷെ എന്നാലും ബിജെപി ജയിക്കില്ല.
2019 ൽ സുരേഷ് ഗോപി തൃശൂരിൽ വന്നിറങ്ങുമ്പോൾ സിനിമാ താരം എന്ന ഗ്ലാമർ ഉണ്ടായിരുന്നു. ഇപ്പോൾ തനി രാഷ്ട്രീയക്കാരൻ ആയി. വോട്ട് കൂടിയാൽ തന്നെ പരമാവധി 25000 വോട്ടുകളിൽ കൂടുതൽ ലഭിക്കില്ല. എൽഡിഎഫ് ക്രോസ് വോട്ട് നടന്നാൽ മാത്രമേ ബിജെപിക്ക് രണ്ടാം സ്ഥാനത്ത് എത്താനാകുവെന്നും കെ മുരളീധരൻ പറഞ്ഞു.