ന്യൂഡൽഹി : ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബയ്‌ക്ക് സഹായവുമായി ഇന്ത്യ. 90 ടൺ ആക്‌ടീവ് ഫാർമസ്യൂട്ടിക്കൽ ഘടകങ്ങളുമായുള്ള കപ്പൽ ക്യൂബൻ റിപ്പബ്ലിക്കിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ദീർഘകാല പകർച്ചവ്യാധികൾക്കുള്ള ചികിത്സയ്‌ക്ക് ആവശ്യമായ ഗുളികകൾ, ക്യാപ്‌സ്യൂളുകൾ, സിറപ്പുകൾ, ഇഞ്ചക്ഷനുകൾ എന്നിവ ഉത്പാദിപ്പിക്കാൻ ഈ എപിഐകൾ ഉപയോഗിക്കും. എപിഐകളുടെ 90 ടൺ ചരക്ക് മുന്ദ്ര തുറമുഖത്ത് നിന്നാണ് ക്യൂബയിലേക്ക് പുറപ്പെട്ടത്.
ഇന്ത്യ ക്യൂബയ്‌ക്ക് മാനുഷിക സഹായം അയക്കുന്നതായി എംഇഎയുടെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാളും എക്‌സിൽ കുറിച്ചിട്ടുണ്ട്. ക്യൂബയ്‌ക്ക് നൽകിയ സഹായം ലോക ഫാർമസി എന്ന ഇന്ത്യയുടെ പദവി വീണ്ടും ഉറപ്പിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.
1959ലെ വിപ്ലവത്തിന് ശേഷം ക്യൂബയ്‌ക്ക് ആദ്യമായി അംഗീകാരം നൽകിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ . യുഎന്നിനെ ജനാധിപത്യവൽക്കരിക്കുന്നതിലും യുഎൻ സുരക്ഷ കൗൺസിലിന്റെ വിപുലീകരണത്തിലുമുള്ള ഇന്ത്യയുടെ വീക്ഷണങ്ങൾ ക്യൂബ പങ്കിടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.















