ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന വിധിക്കാണ് രാജ്യം കാത്തിരിക്കുന്നത്. രാവിലെ എട്ട് മണിയോടെ രാജ്യത്ത് വോട്ടണ്ണൽ ആരംഭിക്കും. രാവിലെ 8.30-ഓടെ ആദ്യ ഫലസൂചനകൾ ലഭ്യമായി തുടങ്ങും.
രാജ്യത്ത് 64.2 കോടി വോട്ടർമാരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിച്ചത്. കേരളത്തിൽ 2.77 കോടി വോട്ടർമാരിൽ 1.97 കോടി പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിൽ ആകെ 194 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. 72.07 ശതമാനമായിരുന്നു പോളിംഗ്.
സംസ്ഥാനത്ത് 20 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. തുടർന്ന് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണി തുടങ്ങും. പിന്നീട് നിശ്ചിത വിവിപാറ്റ് സ്ലിപ്പുകൾ എണ്ണും. വോട്ടണ്ണാനായി ഓരോ മണ്ഡലത്തിലും ഓരോ ഹാൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ഹാളിലും പരമാവധി 14 മേശകൾ വീതം ഉണ്ടാകും.
ഓരോ മേശയ്‌ക്കും ഗസറ്റഡ് റാങ്കിലെ ഒരു ഉദ്യോഗസ്ഥൻ കൗണ്ടിംഗ് സൂപ്പർവൈസറാകും. കൗണ്ടിംഗ് അസിസ്റ്റൻ്റ് , മൈക്രോ ഒബ്സർവർ എന്നിവർ ഈ മേശയ്‌ക്ക് ചുറ്റുമുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ, ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, അവരുടെ തെരഞ്ഞെടുപ്പ് ഏജൻ്റുമാർ എന്നിവർക്ക് മാത്രമാണ് ഹാളിലേക്ക് പ്രവേശനമുണ്ടാകുക. തപാൽ വോട്ടുകൾ എണ്ണുന്നതിന് പ്രത്യേകം മേശയുണ്ടാകും. സർവീസ് വോട്ടർമാരുടെ വോട്ടും റിട്ടേണിംഗ് ഓഫീസറുടെ മേശയിലാണ് എണ്ണുക.
ബിജെപി ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. യുഡിഎഫിന് 13 മുതൽ 18 വരെ സീറ്റുകളും എൽഡിഎഫിന് പൂജ്യം മുതൽ അഞ്ച് സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നാണ് പ്രവചനം.
ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിൽ എൻഡിഎ രണ്ട് മുതൽ മൂന്ന് വരെ സീറ്റുകളും യുഡിഎഫിന് 17-18, എൽഡിഎഫ്- 3-5 എന്നിങ്ങനെയാണ് പ്രവചിക്കുന്നത്. എ.ബി.പി- സീ വോട്ടർ എക്‌സിറ്റ് പോളും എൻഡിഎയ്‌ക്ക് മൂന്ന് സീറ്റ് പ്രവചിച്ചിട്ടുണ്ട്. ടൈംസ് നൗ-ഇടിജി റിസർച്ചിന്റെ എക്സിറ്റ് പോൾ ഫലത്തിൽ എൻഡിഎയ്‌ക്ക് ഒരു സീറ്റും യു.ഡി.എഫ് -14-15,എൽ.ഡി.എഫ് – 4 എന്നിങ്ങനെയാണ് പ്രവചിക്കുന്നത്.