ഇൻഡി മുന്നണി പ്രതിപക്ഷ അനൈക്യ നിരയെന്ന് ശ്രീജിത്ത് പണിക്കർ. പ്രത്യേക ആശയവുമായി ജനങ്ങളിലേക്കിറങ്ങി ചെല്ലുമ്പോൾ ആളുകൾ തമ്മിൽ ഒത്തൊരുമയും ഐക്യവും ആവശ്യമാണെന്നും ആശയപരമായി ഇൻഡി സഖ്യത്തിന് ചേർന്ന് പോകാൻ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനം ടിവിയുടെ തെരഞ്ഞെടുപ്പ് പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇൻഡി സഖ്യം ഒറ്റക്കെട്ടായി പ്രവർത്തിച്ചിരുന്നെങ്കിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമോയെന്ന ചോദ്യം പോലും ഉയർന്ന് വരില്ലായിരുന്നു. നന്നായി പ്രവർത്തിച്ചിരുന്നുങ്കിൽ അത്തരമൊരു സാധ്യത തന്നെ ഇല്ലാതാകുമായിരുന്നു. ഇൻഡി സഖ്യം കേരളത്തിൽ ഇല്ലെന്ന് പറഞ്ഞ് സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാനായി കോൺഗ്രസും സിപിഎമ്മും ആദ്യമേ ഉടക്കുവച്ചു. ബിജെപിയേക്കാൾ ഹിന്ദുത്വ രാഷ്‌ട്രീയത്തെ പിന്തുടരുന്ന ശിവസേനയും തീവ്ര ഇടതുപക്ഷ പാർട്ടികൾ വരെ ഇൻഡി സഖ്യത്തിലുണ്ട്. ഇക്കാരണത്താൽ തന്നെ ഇൻഡി സഖ്യത്തിന് ആശയപരമായി ചേർന്ന് പോകാൻ സാധിക്കില്ല- അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഭിന്നിച്ച് നിന്നിട്ടാണെങ്കിലും ലഭിക്കുന്ന സീറ്റുകൾ ഇൻഡി സഖ്യത്തിലേക്കാണ് പോകുക. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് നേട്ടം ഉണ്ടാക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ ഇൻഡി സഖ്യത്തിന്റെ തലപ്പത്ത് നിന്നിരുന്ന മമത ബാനർജി ഇപ്പോൾ സഖ്യത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ്. നേരിട്ട് യോഗങ്ങളിൽ പങ്കെടുത്തിരുന്ന സ്ഥാനത്ത് ഇപ്പോൾ പ്രതിനിധിയെ അയച്ചാലായി എന്ന സ്ഥിതിയിലേക്ക് എത്തി. സീറ്റ് പങ്കിടാനും തയ്യാറല്ല.
കോൺഗ്രസിന്റെ അഴിമതി ഇല്ലാതാക്കുമെന്ന് പറഞ്ഞ് രൂപീകരിച്ച പാർട്ടിയാണ് ആംആദ്മി. എഎപിയും ഇന്ന് ഇൻഡി സഖ്യത്തിന്റെ ഭാഗമാണ്. കോൺഗ്രസിനെ തിന്നാണ് ആംആദ്മി വളരുന്നത്. ഡൽഹിയിൽ ഷീലാ ദീക്ഷിത് സർക്കാരിനെ താഴെ ഇറക്കിയാണ് എഎപി രൂപീകരിച്ചത്. പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കിയാണ് എഎപി അധികാരം പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.