തിരുവനന്തപുരം: ഭാരതീയ ജനതാ പാർട്ടി സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഉജ്ജ്വലമായ വിജയം സ്വന്തമാക്കിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കേരള രാഷ്‌ട്രീയത്തിൽ മികച്ച മാറ്റങ്ങളുണ്ടാവുമെന്നായിരുന്നു ജനങ്ങളുടെ മുമ്പിൽ ബിജെപി മുന്നോട്ടുവച്ച പ്രഖ്യാപനം. അത് ജനങ്ങൾ ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. വൻ ഭൂരിപക്ഷത്തോടെയാണ് ജനങ്ങൾ തൃശൂരിൽ സുരേഷ്‌ഗോപിയെ വിജയിപ്പിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
” വികസനത്തിനായി ജനങ്ങൾ വോട്ട് നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന ജനങ്ങൾ സ്വീകരിച്ചതിന്റെ നേർക്കാഴ്‌ച്ചയാണ് തൃശൂരിൽ നാം കണ്ടത്. ഉജ്ജ്വലമായ വിജയമാണ് ബിജെപി തൃശൂരിൽ സ്വന്തമാക്കിയിരിക്കുന്നത്. ബാക്കി 19 മണ്ഡലങ്ങളിലും മികച്ച മുന്നേറ്റം നടത്താനും സാധിച്ചു. കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചുവെന്നാണ് കഴിഞ്ഞ തവണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ എല്ലാ കള്ള പ്രചാരണങ്ങളെയും അതിജീവിച്ചു കൊണ്ട് വൻ മുന്നേറ്റമാണ് കേരളത്തിൽ ബിജെപിക്ക് നടത്താനായത്.”- കെ. സുരേന്ദ്രൻ പറഞ്ഞു.
‘രാജ്യത്ത് എവിടെ ജയിച്ചാലും കേരളത്തിൽ ബിജെപിക്ക് ജയിക്കാൻ സാധിക്കില്ല, കേരളം ബിജെപിക്ക് ബാലി കേറാ മലയാണ്’ തുടങ്ങിയ വാദങ്ങൾ ഉയർത്തിയവർക്കുള്ള തിരിച്ചടിയാണ് തൃശൂരിലെ വിജയം. തൃശൂരിന് പുറമെ തിരുവനന്തപുരം, ആറ്റിങ്ങൽ, ആലപ്പുഴ എന്നിവിടങ്ങളിലും ബിജെപിക്ക് മികച്ച മുന്നേറ്റമാണ് നടത്താൻ സാധിച്ചതെന്നും കെ. സുരേന്ദ്രൻ പ്രതികരിച്ചു.
എതിർ സ്ഥാനാർത്ഥികളെ നിലംപരിശാക്കിയാണ് വടക്കുംനാഥന്റെ മണ്ണിൽ സുരേഷ് ഗോപി താമര വിരിയിച്ചത്. 4,09,302 വോട്ടുകൾ സുരേഷ് ഗോപിക്ക് നേടാൻ സാധിച്ചു. 74,840 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ബിജെപി, തൃശൂരിൽ വെന്നിക്കൊടി നാട്ടിയത്. എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ കുമാർ 3,34,160 വോട്ടുകൾ നേടി അങ്കത്തട്ടിൽ കീഴടങ്ങേണ്ടി വന്നു. ഒരിക്കൽ പോലും ലീഡ് നില ഉയർത്താൻ സാധിക്കാതെ ലീഡർ കരുണാകരന്റെ മകൻ കെ. മുരളീധരനും പരാജയപ്പെട്ടു.