തിരുവനന്തപുരം; കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തിയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പോരായ്മകൾ കണ്ടെത്തി അവ പരിഹരിക്കും. സർക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങൾക്കുള്ള തെറ്റിദ്ധാരണകൾ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. തൃശൂർ മണ്ഡലത്തിൽ ബിജെപി നേടിയ വിജയം ഗൗരവത്തോടെ കാണുന്നതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മാതൃകയായ നാട്ടിൽ ബിജെപി ആദ്യമായി ലോക്‌സഭയിൽ വിജയിച്ചത് വിമർശനാത്മകമായി വിലയിരുത്തേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിന് മതനിരപേക്ഷ -ജനാധിപത്യ വിശ്വാസികൾ തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെടുന്നു.
ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാടിൽ ബിജെപിക്കെതിരെ വോട്ടുചെയ്ത രാജ്യത്താകെയുള്ള സമ്മതിദായകരെ അഭിവാദ്യം ചെയ്യുന്നു. ജനങ്ങളെ ചേർത്തു നിർത്തി നാടിന്റെ നന്മയ്‌ക്കും പുരോഗതിയ്‌ക്കുമായി അടിയുറച്ച നിലപാടുകളുമായി മുന്നേറുന്നതിനുള്ള സമഗ്രവും സൂക്ഷ്മതലത്തിലുള്ളതുമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്.
ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് 2024-ലോക്‌സഭ തെരഞ്ഞടുപ്പ് ഫലമെന്നും പിണറായി വിജയൻ പറഞ്ഞു.















