തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. രണ്ടാം പിണറായി സർക്കാരിന്റെ നിലവാര തകർച്ചയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയമെന്ന് അദ്ദേഹം പറഞ്ഞു. കിറ്റ് കൊടുത്ത് ജനങ്ങളെ എക്കാലവും ഒപ്പം നിർത്താമെന്നത് വെറും തെറ്റിദ്ധാരണയാണെന്നും തോൽവിയിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ പാർട്ടിക്ക് ബംഗാളിന്റെയും ത്രിപുരയുടെയും ഗതി വരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
എസ്എഫ്‌ഐയുടെ അക്രമാസക്ത രാഷ്‌ട്രീയം, വിമർശനങ്ങളോടുള്ള മുഖംതിരിക്കൽ, വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രീണനം, തെറ്റായ സാമ്പത്തിക നയവും ധൂർത്തും, നേതാക്കളുടെ സഹകരണ ബാങ്ക് കൊള്ള, പൊലീസിന്റെ ജനങ്ങളോടുള്ള മോശം പെരുമാറ്റം, മാദ്ധ്യമ വേട്ട തുടങ്ങിയവയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടിയായത്. ധാർഷ്ട്യവും ധൂർത്തും തുടർന്നാൽ ഇതിലും വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഗീവർഗീസ് മാർകൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു.
മാസങ്ങൾക്ക് മുമ്പേ പ്രചാരണം ആരംഭിച്ചിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് സിപിഎമ്മിന് ഏറ്റുവാങ്ങേണ്ടി വന്നത്. ആലത്തൂരൊഴിക്കെ ഒരു മണ്ഡലങ്ങളിലും ജയിക്കാനായില്ല എന്ന് മാത്രമല്ല പലയിടങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പാർട്ടി കൂപ്പുകുത്തുകയും ചെയ്തു. അടിത്തറ ഭദ്രമാണെന്നും പാർട്ടി വോട്ടുകളിൽ വിള്ളൽ സംഭവിച്ചിട്ടുമില്ലെന്നാണ് നേതാക്കളുടെ ന്യായീകരണം. എന്നാൽ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളോടുള്ള എതിർപ്പാണ് തെരഞ്ഞെടുപ്പ് ഫലമെന്ന യാഥാർത്ഥ്യം അണികൾക്കുണ്ട്.