കൊൽക്കത്ത: ബംഗ്ലാദേശ് എംപി അൻവറുൾ അസിം അൻവറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളിൽ ഒരാളെക്കൂടി പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് സ്വദേശി സിയാം ഹൊസ്സൈനെ (33)യാണ് ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നും അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് മറ്റൊരു പ്രതിയും ബംഗ്ലാദേശി കുടിയേറ്റക്കാരനുമായ ജിഹാദ് ഹാവ്‌ലാദർ നേരത്തെ തന്നെ പൊലീസ് പിടിയിലായിരുന്നു. കൊൽക്കത്തയിലെ ന്യൂ ടൗൺ പ്രദേശത്തെ ഫ്ലാറ്റിൽ വച്ചാണ് ബംഗ്ലാദേശ് എംപി അൻവറിനെ അതിക്രൂരമായി കൊലപ്പെടുത്തുന്നത്. കൊലപാതകശേഷം പ്രതികൾ ചേർന്ന് മൃതദേഹം കഷ്ണങ്ങളായി വെട്ടിനുറുക്കി പ്ലാസ്റ്റിക് ബാഗുകളിലാക്കി പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.
ചികിത്സാ ആവശ്യങ്ങൾക്കായി ഇന്ത്യയിലെത്തിയ എംപിയെ കഴിഞ്ഞ മെയ് 12 മുതലാണ് കാണാതാകുന്നത്. സുഹൃത്തിന്റെ പരാതിയെ തുടർന്ന് പശ്ചിമ ബംഗാൾ സിഐഡിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്