അതിജീവനത്തിന്റെയും പ്രചോദനത്തിന്റെയും പ്രതീകമാണ് മധ്യപ്രദേശിൽ നിന്ന് മന്ത്രിസഭയിലെത്തിയ രക്ഷാ ഖഡ്സെ. ലോക്സഭാ അംഗമായി മൂന്നാമതാണ് പാർലമെന്റിലെങ്കിലും മന്ത്രിക്കസേരയിൽ ആദ്യമാണ്. മൂന്നാം മോദി സർക്കാരിലെ പ്രായം കുറഞ്ഞ വനിതാ മന്ത്രിയാണ് രക്ഷ.
37 വയസിനിടെ രക്ഷാ ഖഡ്സെ പ്രചോദമായത് ആയിരങ്ങൾക്കാണ്, താങ്ങായത് പതിനായിരങ്ങൾക്കാണ്. മഹാരാഷ്ട്രയിൽ ബിജെപിക്ക് അടിത്തറ പാകിയ മുതിർന്ന എൻസിപി നേതാവ് ഏകനാഥ് ഖഡ്സെയുടെ മരുമകളാണ് രക്ഷാ ഖഡ്സെ. 2013-ലാണ് രക്ഷയുടെ ഭർത്താവ് നിഖിൽ ഖഡ്സെയുടെ ആകസ്മിക വിയോഗം. തുടർന്നാണ് രക്ഷാ രാഷ്ട്രീയത്തിലെത്തുന്നത്.
കോതടി ഗ്രാമത്തിലെ സർപഞ്ചായി തുടങ്ങിയ രാഷ്ട്രീയ ജീവിതമാണ് ഇന്ന് കേന്ദ്ര സഹമന്ത്രി സ്ഥാനത്തെത്തി നിൽക്കുന്നത്. സർപഞ്ചിൽ നിന്ന് പിന്നീട് ജൽഗാവ് ജില്ലാ പരിഷത്ത് അംഗമായി. തൊട്ടുപിന്നാലെ, 2014-ൽ 26-ാം വയസിൽ റാവർ ലോക്സഭ മണ്ഡലത്തിലെ എംപിയായി. പാർലമെന്റിലെ പ്രായം കുറഞ്ഞ എംപിയായിരുന്നു. തുടർച്ചയായി മൂന്നാം തവണയാണ് രക്ഷാ ലോക്സഭയിലെത്തുന്നത്.
കൈക്കുഞ്ഞുമായി നിൽക്കുന്ന രക്ഷയുടെ ചിത്രം ഏറെ മാദ്ധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. രാഷ്ട്രീയവും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും ഒരു പോലെ മുന്നോട്ട് കൊണ്ടുപോകുന്ന ഈ 37-കാരി അതിജീവനത്തിന്റെ ആൾരൂപമാണ്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം രക്ഷയുടെ വാക്കുകൾ ആരെയും ആഴത്തിൽ തൊടുന്നതായിരുന്നു. അത് ഇപ്രകാരമാണ്: ” മന്ത്രിയായി നിൽക്കുമ്പോൾ ഞാൻ എന്റെ തുടക്കകാലത്തെ കുറിച്ചോർക്കുകയാണ്. മകൾക്ക് നാലും മകനും രണ്ടര വയസുമുള്ളപ്പോഴാണ് ഭർത്താവ് യാത്രയായത്. എന്റെ വ്യക്തിജീവിതം വേദനകൾ നിറഞ്ഞതാണെങ്കിലും ജനങ്ങളുടെ പിന്തുണയും സ്നേഹവും അതിനെ ഇല്ലാതാക്കി”. 2.72 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രക്ഷാ ലോക്സഭ തെരഞ്ഞെടുപ്പിൽ മിന്നു വിജയം കാഴ്ചവച്ചത്.