ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ- പാക് മത്സരത്തിന് ലാഹോർ വേദിയാകുമെന്ന് സൂചന. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് സമർപ്പിച്ച കരട് ഷെഡ്യൂളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. 2025 ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ ചാമ്പ്യൻസ് ട്രോഫി നടത്താനാണ് നിലവിൽ ഐസിസി തീരുമാനം.
എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ പ്രാഥമിക റൗണ്ടിലെ അവസാന മത്സരമായിരിക്കും ഇന്ത്യയും പാകിസ്താനും തമ്മിലുള്ളതെന്നും ക്രിക്ക്ബസ് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ- പാക് മത്സരത്തിന് ലാഹോറായിരിക്കും വേദിയാകുക. കേന്ദ്രസർക്കാർ അനുമതി നൽകിയാൽ മാത്രമേ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി ടീം ഇന്ത്യ പാകിസ്താനിലേക്ക് യാത്ര തിരിക്കൂ.
കറാച്ചിയും റാവൽപിണ്ടിയുമാണ് ലാഹോർ കൂടാതെയുള്ള വേദികൾ. ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്നത് ലാഹോറിലാണ്. മൂന്ന് മത്സരങ്ങൾക്ക് കറാച്ചിയും അഞ്ച് മത്സരങ്ങൾക്ക് റാവൽപിണ്ടിയും ഏഴ് മത്സരങ്ങൾക്ക് ലാഹോറും വേദിയാകും. ഫ്രെബുവരി 19ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിനും സെമി ഫൈനലിനും കറാച്ചി വേദിയാകും. മെയ് 9ന് നടക്കുന്ന ഫൈനലിന്റെ വേദി ലാഹോറാണ്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പാകിസ്താനിലേക്ക് പോകാൻ അനുമതി ലഭിച്ചില്ലെങ്കിൽ കഴിഞ്ഞ വർഷം ഏഷ്യ കപ്പ് സംഘടിപ്പിച്ചത് പോലെ ചാമ്പ്യൻസ് ട്രോഫിയും ഹൈബ്രിഡ് മോഡലിലേക്ക് മാറ്റേണ്ടി വരും. ഇങ്ങനെ വന്നാൽ, യുഎഇയിൽ ആയിരിക്കാം ഇന്ത്യയുടെ മത്സരങ്ങൾ നടത്തുന്നത്.