തിരുവനന്തപുരം: പരാജയപ്പെട്ടിട്ടും തിരുവനന്തപുരത്തെ ജനങ്ങൾക്ക് പ്രതീക്ഷയേകി രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി അവരുടെ ആവശ്യങ്ങൾ നരേന്ദ്രമോദി സർക്കാരിന്റെ മുന്നിൽ അവതരിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇക്കാര്യം രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയത്.
“മൂന്നാം നരേന്ദ്രമോദി സർക്കാരുമായി ചേർന്ന് തിരുവനന്തപുരത്തെ വികസനത്തിന് വേണ്ടി പ്രവർത്തിക്കും. അതിനായി തിരുവനന്തപുരത്തെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പഠിച്ച് അവയിൽ പ്രധാനപ്പെട്ടവ ഉൾപ്പെടുത്തി 100 ദിന കർമ്മ പദ്ധതി തയ്യാറക്കി നരേന്ദ്രമോദി സർക്കാരിന് സമർപ്പിക്കും. അത് വഴി തിരുവനന്തപുരത്തിന്റെ വികസനത്തിന് വഴി ഒരുക്കും. ഇനി കാര്യം നടക്കും”-എന്നാണ് രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്നുതവണയായി തിരുവനന്തപുരത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ട ശശി തരൂർ ജില്ലയ്‌ക്ക് ആവശ്യമായതൊന്നും ചെയ്തു കൊടുത്തിരുന്നില്ല. ഇതിന്റെ ജനരോക്ഷം ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരുന്നു. വോട്ടെണ്ണലിന്റെ അവസാനഘട്ടം വരെ രാജീവ് ചന്ദ്രശേഖറായിരുന്നു മുന്നിട്ട് നിന്നിരുന്നത്. അവസാന നിമിഷത്തിലാണ് ശശി തരൂർ വിജയം സ്വന്തമാക്കിയത്. അതിനാൽ, തന്നെ വിശ്വസിച്ച ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ രാജീവ് ചന്ദ്രശേഖർ തീരുമാനിക്കുകയായിരുന്നു. ‘ഇനി കാര്യം നടക്കും’ എന്നത് തെരഞ്ഞെടുപ്പ് ക്യാമ്പെയ്നിന് ഉപയോഗിച്ച വാക്കു മാത്രം അല്ലെന്ന് തെളിയിക്കാൻ ഒരുങ്ങുകയാണ് മുൻ കേന്ദ്ര മന്ത്രി കൂടിയായ അദ്ദേഹം.















