മുംബൈ: സംസ്കാര ചടങ്ങിനിടെ തേനീച്ചകളുടെ ആക്രമണമുണ്ടായതിനെ തുടർന്ന് ബന്ധുക്കൾ പിപിഇ കിറ്റ് ധരിച്ച് ചടങ്ങ് പൂർത്തിയാക്കിയെന്ന് പൊലീസ്. മഹാരാഷ്‌ട്രയിലെ സിന്ധുദുർഗ് ജില്ലയിലാണ് സംഭവം.
വൈഭവാദി താലൂക്കിലെ തിത്തവാലി ഗ്രാമത്തിൽ വയോധികൻ മരിച്ചതിനെ തുടർന്ന് വ്യാഴാഴ്ചയായിരുന്നു മരണാനന്തര ചടങ്ങുകൾ നടത്താൻ നിശ്ചയിച്ചത്. 70-കാരനായ കർഷകന്റെ അന്ത്യം ഹൃദയാഘാതം മൂലമായിരുന്നു. ഇയാളുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുക്കളും നാട്ടുകാരും ഒത്തുകൂടിയതിനിടെയാണ് തേനീച്ചകളുടെ ആക്രമണമുണ്ടായത്.
ചിതയ്‌ക്ക് തീകൊളുത്തിയതിന് പിന്നലെ പുക ഉയർന്നപ്പോൾ അടുത്തെവിടെയോ ഉണ്ടായിരുന്ന തേനീച്ചക്കൂട്ടം ഇളകി. ചിതയ്‌ക്ക് സമീപം നിന്നിരുന്നവരെ ആക്രമിച്ചു. പലരും രക്ഷപ്പെട്ടോടി. പരിക്കേറ്റവർ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. അവിടെ നിന്ന് അഞ്ച് പിപിഇ കിറ്റുകൾ വാങ്ങിയാണ് ഇവർ സംസ്കാര ചടങ്ങിന് തിരിച്ചെത്തിയത്. മരിച്ചയാളുടെ മകനും ഏറ്റവുമടുത്ത നാല് ബന്ധുക്കളും പിപിഇ കിറ്റ് ധരിച്ച് മരണാനന്തരക്രിയകൾ പൂർത്തിയാക്കുകയായിരുന്നു.