അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. പ്രതിയായ ട്രക്ക് ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തെലങ്കാനയിലെ പെഡപ്പള്ളിയിലാണ് ദാരുണ സംഭവം. റൈസ് മിൽ ജീവനക്കാരിയായ അമ്മയും മകളും മില്ലിന് പുറത്ത് കിടക്കുകയായിരുന്നു. രാത്രി 11ഓടെയാണ് യുപി സ്വദേശിയായ ഡ്രൈവർ കുഞ്ഞിനെ തട്ടിക്കാെണ്ടുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കുഞ്ഞിനെ തോളിലിട്ട് നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇരുട്ടിലെ കുറ്റിക്കാട്ടിലേക്കാണ് ഇയാൾ കുഞ്ഞിനെയുമെടുത്ത് നടന്നുപോയത്. ഇവിടെവച്ച് പീഡിപ്പിച്ച കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിക്കുകയായിരുന്നു.
അർദ്ധരാത്രി ഉണർന്ന അമ്മ കുഞ്ഞിനെ കാണാതായതോടെ ബഹളം കൂട്ടി മറ്റ് തൊഴിലാളികൾ അറിയിച്ചു. ഇവർ നടത്തിയ തെരച്ചിലിൽ കുഞ്ഞിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് പ്രദേശവാസികളും തൊഴിലാളികളും ചേർന്ന് ഡ്രൈവറെയും പിടികൂടി പൊലീസിലേൽപ്പിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. കേസ് രജിസ്റ്റർ ചെയ്തു.















