തൃശൂർ: ലീഡർ കെ കരുണാകരന്റെയും ഭാര്യ കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി കുടീരം സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്മൃതി മണ്ഡപത്തിലെത്തിയ അദ്ദേഹം പുഷ്പാർച്ചന നടത്തി. മുരളീമന്ദിരം സന്ദർശിച്ചതിൽ രാഷ്‌ട്രീയമില്ല. ഗുരുത്വം നിർവഹിക്കാനായാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. പദ്മജ വേണുഗോപാലും പാർട്ടി പ്രവർത്തകരും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
”ഒരുപാട് സന്തോഷം ഈശ്വരാനുഗ്രഹമായി പതിച്ചുകൊണ്ടിരിക്കുന്ന നിമിഷമാണിത്. ലീഡർ കെ കരുണാകരന്റെയും സഹധര്‍മ്മിണി, അമ്മയെന്ന് ഞാൻ വിളിക്കുന്ന കല്യാണിക്കുട്ടിയമ്മയെയും യാത്രയയക്കാൻ സാധിച്ചിരുന്നു. കേരളത്തിലെ കോൺഗ്രസിന്റെ പിതാവായ കെ കരുണാകരനോട് എന്റെ തലമുറയിലെ ധീരനായ ഭരണകർത്താവ് എന്ന നിലയിൽ ആരാധനയും ബഹുമാനവുമുണ്ട്. മാനസപുത്രനെന്നാണ് അദ്ദേഹം എന്നെ വിളിക്കാറുള്ളത്. ആ വാക്കിനോടുള്ള മര്യാദയാണ് എന്റെ സന്ദർശത്തിന് പിന്നിൽ.വ്യക്തി നിർവഹണത്തിന് രാഷ്‌ട്രീയമാനം കാണേണ്ട ആവശ്യമില്ല. ശാരദ ടീച്ചർ അമ്മയാണെങ്കിൽ അതിന് മുമ്പേ കിട്ടിയ അമ്മഡാണ് കല്യാണിക്കുട്ടിയമ്മ. ആ സ്‌നേഹം ഞാൻ നിര്‍വഹിക്കട്ടെ”.- അദ്ദേഹം പറഞ്ഞു.
2019-ൽ തൃശൂരിൽ സ്ഥാനാർത്ഥിയായി എത്തിയപ്പോൾ പദ്മജയോട് സ്മൃതികുടീരം സന്ദർശിക്കുന്നതിനെ പറ്റി ചോദിച്ചിരുന്നു. എന്നാൽ വ്യക്തമായ രാഷ്‌ട്രീയ ദിശാബോധം അന്ന് പദ്മജയ്‌ക്ക് ഉണ്ടായിരുന്നതിനാൽ അത് പാടില്ലെന്നും തെറ്റാണെന്നുമാണ് എന്നോട് പറഞ്ഞത്. തന്റെ പാർട്ടി പ്രവർത്തകരോട് എന്തു പറയുമെന്ന അവരുടെ ചോദ്യത്തെ മാനിക്കുകയാണ് ഞാൻ ചെയ്തത്. പക്ഷേ ഇന്ന് രാജ്യം സമ്മാനിച്ച ഒരു പദവിയിലിരുന്ന് കൊണ്ട് എന്റെ രാഷ്‌ട്രീയ ഗുരുക്കന്മാരെ കാണാൻ എത്തിയതാണ്. സന്ദർശനത്തെ മലിനപ്പെടുത്തരുതെന്നും അത് കുടുംബത്തിന്റെയും പാർട്ടി അണികളുടെയും വികാരത്തെ ബാധിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മുന്നോട്ടുള്ള പ്രവർത്തനത്തിന് ഈ ആത്മാക്കളുടെ പ്രാർത്ഥന ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















