തിരുവനന്തപുരത്ത് നാവികസേനയ്‌ക്ക് ഉപകേന്ദ്രമൊരുങ്ങുന്നു. മുട്ടത്തറയിൽ എയർ ഫോഴ്സ്, ബിഎസ്എഫ്, സിഐഎസ്എഫ് എന്നിവയ്‌ക്ക് പുറമേയാണ് നാവികസേനയുടെ ഉപകേന്ദ്രം വരുന്നത്. ഇതിനായി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.
കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിന്റെ കീഴിലാണ് മുട്ടത്തറയിലെ നാവികകേന്ദ്രം പ്രവർത്തിക്കുക. കന്യാകുമാരിയിൽ കൊല്ലം വരെയുള്ള കടൽസുരക്ഷയുടെ ചുമതല ഈ ഉപകേന്ദ്രത്തിനായിരിക്കും. 35 കോടി രൂപ ചെലവിൽ മിലിറ്ററി എൻജിനീയറിംഗ് സർവീസാണ് നാവികസേനയുടെ കേന്ദ്രം നിർമിക്കുക. മുട്ടത്തറയിൽ സേനയുടെ ഉപകേന്ദ്രത്തിന് സ്റ്റേഷൻ മുതൽ കമാൻഡർക്കായിരിക്കും ചുമതല.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ തൊട്ടുപിന്നിലായി മുട്ടത്തറ പൊന്നറ പാലത്തിന് സമീപം മുതൽ വലിയതുറ സെയ്ൻ്റ് സേവിയേഴ്സ് ലെയ്ൻ വരെയുള്ള 4.01 ഏക്കർ സ്ഥലം 16 കോടി രൂപയാണ് സംസ്ഥാന സർക്കാരിൽ നിന്ന് പ്രതിരോധ വിഭാഗത്തിന്റെ എസ്റ്റേറ്റ് വിഭാഗം നാവികസേനയ്‌ക്കായി വാങ്ങിയത്.
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം, വി.എസ്.എസ്.സി തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥാപനങ്ങളുടെ സാന്നിധ്യം കൂടി കണക്കിലെടുത്താണ് തലസ്ഥാനത്ത് നാവികസേനാ കേന്ദ്രം സ്ഥാപിക്കുന്നത്.