യൂറോകപ്പിൽ ഗ്രൂപ്പ് എയിലെ മത്സരത്തിൽ സ്വിറ്റസർലൻഡിന് ആദ്യ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഹംഗറിയെ തകർത്തത്. ഫിനിഷിംഗിലെ പോരായ്മകൾ പരിഹരിച്ചിരുന്നെങ്കിൽ ഗോളുകളുടെ എണ്ണം ഇനിയും കൂടിയേനെ. ആക്രമണം അഴിച്ചുവിട്ടാണ് സ്വിറ്റ്സിന്റെ തുടക്കം. 12-ാം മിനിട്ടിൽ ക്വാഡോ ദുവയിലൂടെ സ്വിസ് അക്കൗണ്ട് തുറന്നു. ഓഫ് സൈഡിനെ വാർ പരിശോധനയിലൂടെ മറികടന്നാണ് ദുവ ഗോൾനേട്ടം ആഘോഷമാക്കിയത്. ആദ്യപകുതി അവസാനിക്കും മുൻപ് മൈക്കൽ എബിഷർ ഹംഗേറിയൻ വല വീണ്ടും കുലുക്കി ഗോൾ നേട്ടം രണ്ടാക്കി ഉയർത്തി.
എന്നാൽ രണ്ടാം പകുതിയിൽ ഹംഗറി ഗിയർമാറ്റിയാണ് കളത്തിലിറങ്ങിയത്. ആക്രമിച്ച് കളിച്ച അവർ അതിനുള്ള പ്രതിഫലവും സ്വന്തമാക്കി. 66-ാം മിനിട്ടിൽ ഡെമിനിക് ഷൊബൊസ്ലായി നൽകിയ ക്രോസിൽ തലവച്ച് ബർനബാസ് വർഗയാണ് ഹംഗറിക്ക് ആശ്വാസ ഗോൾ സമ്മാനിച്ചത്. എന്നാൽ നിരവധി അവസരങ്ങൾ ഇതിനിടെ സൃഷ്ടിക്കപ്പെട്ടെങ്കിലും ഒന്നും ഗോളിലേക്ക് എത്തിയില്ല. ഷാക്കിരിയെ ബെഞ്ചിലിരുത്തിയാണ് സ്വിസ് പട പോരാട്ടത്തിനിറങ്ങിയത്.
നിറം മങ്ങൽ മനസിലായ സ്വിസ് നിര ഉണർന്ന് കളിച്ചതോടെ വീണ്ടും കളിയുടെ നിയന്ത്രണം അവർ ഏറ്റെടുത്തു. പകരക്കാരനായി എത്തി ഹംഗേറിയൻ ബോക്സിൽ ഇരച്ചുകയറിക്കൊണ്ടിരുന്ന ബ്രീൽ എംബോളോ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ ഗോളിയുടെ ഒരു ത്രൂ പാസ് നെഞ്ചിൽ സ്വീകരിച്ച് ഒരു ചിപ്പ് ഗോളിലൂടെ സ്വിറ്റ്സർലൻഡിന്റെ ഗോൾ പട്ടിക മൂന്നാക്കി ഉയർത്തി. പിന്നാലെ ഫൈനൽ വിസിലും മുഴങ്ങി. ഗ്രൂപ്പിൽ ജർമനിക്ക് താഴെ രണ്ടാം സ്ഥാനത്താണ് സ്വിസ്