ഇസ്ലാമാബാദ്: പ്ലാസ്റ്റിക് പല്ലുകൾ ഘടിപ്പിച്ച് ആടിനെ വിറ്റ സംഭവത്തിൽ പാകിസ്താനിൽ വ്യാപാരി പിടിയിൽ. കറാച്ചിയിലെ ഗുൽബെർഗ് ചൗരാഗിയിലാണ് സംഭവം. ആടിനെ വാങ്ങിയ ആൾ ബലിയാടിന്റെ വായിൽ നിന്നും വെപ്പുപല്ലുകൾ വീഴുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതോടെ പൊലീസ് പരിശോധന നടത്തി വ്യാപാരിയെ പിടികൂടുകയായിരുന്നു.
ഈദുൽ അദ ആഘോഷങ്ങൾക്കായി ബലിയാടുകളെ വിൽക്കുന്ന വ്യാപാരിയിൽ നിന്നാണ് ഉപഭോക്താവ് ആടിനെ വാങ്ങിയത്. എന്നാൽ പിന്നീട് ആടിന്റെ വായിൽ നിന്ന് പല്ല് താഴേക്ക് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്ലാസ്റ്റിക് പല്ലുകളാണ് ആടിനുള്ളതെന്ന് മനസിലായത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമത്തിൽ പ്രചരിച്ചതോടെ പൊലീസ് വ്യാപാരിയെയും ഇയാളുടെ പക്കലുള്ള മറ്റ് ബലിയാടുകളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പാകിസ്താനിലെ ഹൈദരാബാദിൽ നിന്നാണ് ഇയാൾ കറാച്ചിയിലേക്ക് എത്തിയതെന്നും ബലിയാടുകളെ വിൽക്കുന്നതിനായി എത്തിയതാണെന്നും പറഞ്ഞു. സംഭവത്തിൽ മറ്റ് അന്വേഷണണങ്ങൾ തുടരുകയാണെന്നും മറ്റ് ആടുകളെ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.