യൂറോകപ്പിൽ ക്രൊയേഷ്യയെ കൊമ്പിൽകോർത്ത് നിലത്തടിച്ച് കറ്റാലന്മാരുടെ പടയോട്ടത്തിന് തുടക്കം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ റോഡ്രിയുടെ സ്പെയിൻ തകർത്തത്. അൽവാരോ മൊറാട്ട, ഡാനി കാർവഹാൽ,ഫാബിയൻ റൂയിസ് എന്നിവരാണ് വല കുലുക്കിയത്.
ഗ്രൂപ്പ് ബിയിലെ എൻകൗണ്ടറിൽ പെനാൽറ്റി മിസാക്കിയും ക്രൊയേഷ്യ സ്വയം കുഴിതോണ്ടി. റീബൗണ്ട് വലയിലാക്കിയെങ്കിലും വാറിൽ ഗോൾ അനുവദിക്കപ്പെട്ടില്ല. ഇതോടെ ആശ്വാസ ഗോളെന്ന മോഹവും പൊലിഞ്ഞു. ആദ്യ പകുതിയുടെ അവസാനവും രണ്ടാം പകുതിയിലും സ്പെയിൻ ബോക്സിലേക്ക് പലകുറി ക്രൊയേഷ്യൻ മുന്നേറ്റ നിര ഇരമ്പിയെത്തിയെങ്കിലും കറ്റാലന്മാരുടെ പ്രതിരോധ പൂട്ട് പൊളിക്കാൻ സാധിച്ചില്ല.
പെനാൽറ്റിയിലടക്കം വമ്പൻ സേവുകൾ നടത്തിയ ഉനായ് സൈമൺ വെല്ലുവിളിയായപ്പോൾ ക്രൊയേഷ്യയുടെ പലനീക്കങ്ങളുടെയും മുനയൊടിഞ്ഞു. ആദ്യ പകുതിയിൽ നേടിയ മൂന്ന് ഗോളുകളുടെ ലീഡുമായി കളിച്ച സ്പെയിൻ നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളെന്ന ലക്ഷ്യം അകന്നു നിന്നു. കൂടുതൽ സമയവും പന്ത് കൈവശം വച്ചും കൂടുതൽ ഷോട്ടുകൾ ഉതിർത്തിട്ടും ക്രൊയേഷ്യയെ ഭാഗ്യവും തുണച്ചില്ല.
അതേസമയം യൂറോ കപ്പില്‍ കളത്തിലിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടം യമാല്‍ സ്വന്തമാക്കി. 16 വര്‍ഷവും 338 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് സ്പെയിനിനായി താരത്തിന്റെ യൂറോ കപ്പ് അരങ്ങേറ്റം. ഇതോടെ പോളണ്ടിന്റെ കാസ്പര്‍ കൊസ്ലോവ്‌സ്‌കിയുടെ റെക്കോഡ് ഇല്ലാതായി.