കോട്ടയം: കേരളത്തിന്റെ വികസനത്തിനായി എല്ലാവരുമായും യോജിച്ച് മുന്നോട്ട് പോകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ജനങ്ങളുമായും ബന്ധപ്പെട്ട മറ്റുള്ളവരുമായും സംസാരിച്ചതിന് ശേഷമാകും വികസന കാര്യങ്ങളിൽ തീരുമാനമെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
മുതലപ്പൊഴി വിഷയം വിശദമായി പരിശോധിക്കും. മത്സ്യത്തൊഴിലാളികളുടെയും വിദഗ്ധരുടെയും അഭിപ്രായം തേടും. സ്ഥലം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ തയ്യാറാക്കുന്ന പദ്ധതിരേഖയും പരിശോധിച്ചാകും തീരുമാനമെടുക്കുക. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയതിന് പിന്നാലെയായിരുന്നു പ്രതികരണം.
കേന്ദ്രമന്ത്രിയായ ശേഷമുള്ള ആദ്യവരവിൽ ഇടവകയായ കാണക്കാരി നമ്പ്യാകുളം സെന്റ്. തോമസ് പള്ളിയിലെത്തി പ്രാർത്ഥിച്ചും നേർച്ചയിട്ടും പിതാവിന്റെ കല്ലറയിൽ പൂക്കളർപ്പിച്ച് പ്രാർത്ഥിച്ചതിനും ശേഷമാണ് അദ്ദേഹം പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. ഭാര്യ അന്നമ്മയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ശേഷം പുറത്തേക്കിറങ്ങിയ കേന്ദ്രമന്ത്രിയെ നാട്ടുകാരും ബന്ധുക്കളും സ്നേഹം കൊണ്ട് മൂടി. ബൊക്കയുമായി ഇടവക വികാരിയും കന്യാസ്ത്രീകളുമെത്തിയിരുന്നു.
ആർഎസ്എസ് കാര്യലയത്തിലും ബിജെപി ഓഫീസിലുമെത്തി നേതാക്കളെ കണ്ടതിന് ശേഷമാണ് ജോർജ് കുര്യൻ കോട്ടയത്തെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഹാരം അണിയിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കേരളത്തിൽ അടുത്ത അര നൂറ്റാണ്ടിലേക്ക് വരുന്ന മാറ്റത്തിന്റെ സൂചനയാണ് നൽകുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു.
കൊച്ചി വിമാനത്താവളത്തിലും ജോർജ് കുര്യന് വൻ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, സംസ്ഥാന വക്താവ് അഡ്വ. ടി.പി സിന്ധുമോൾ, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ദേശീയ കൗൺസിലംഗം പി.എം. വേലായുധൻ, ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.