ഭോപ്പാൽ: നിർബന്ധിത ബാലവേല ചെയ്തിരുന്ന മദ്യനിർമ്മാണശാലയിൽ നിന്നും രക്ഷപ്പെടുത്തിയെ 39 കുട്ടികളെ കാണാനില്ല. മധ്യപ്രദേശിലെ റൈസണിൽനിന്നും ദേശീയ ബാലാവകാശ കമ്മീഷൻ (എൻസിപിസിആർ ) കഴിഞ്ഞ ദിവസം രക്ഷിച്ച കുട്ടികളെയാണ് കാണാതായത്.
രക്ഷപ്പെടുത്തിയ കുട്ടികളുടെ കൈകളിൽ രാസവസ്തുക്കളുമായി സമ്പർക്കത്തിൽ വന്നതുമൂലമുള്ള പൊള്ളലേറ്റ പാടുകൾ കമ്മീഷൻ അംഗങ്ങൾ കണ്ടെത്തിയിരുന്നു. കുട്ടികളെ ഇവർ 15 മുതൽ 16 മണിക്കൂർ വരെ ജോലിചെയ്യിപ്പിച്ചിരുന്നു. മദ്യനിർമ്മാണശാലയിൽ കുട്ടികളെ ജോലി ചെയ്യിപ്പിക്കുന്നുണ്ടെന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻസിപിസിആർ ചെയർമാൻ പ്രിയാങ്ക കനുൻഗോയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കുട്ടികളെ മോചിപ്പിച്ചത്.
ഇവരെ രക്ഷപ്പെടുത്തി അധികൃതർക്ക് കൈമാറുകയായിരുന്നു. എന്നാൽ നിയമ നടപടികൾ പൂർത്തിയാക്കാൻ എടുത്ത കാലതാമസം കുട്ടികളുടെ പുനരധിവാസം പ്രതിസന്ധിയിലാക്കി. ഈ സമയത്താണ് 39 കുട്ടികളെയും കാണാതായതായി അറിയുന്നതെന്ന് എൻസിപിസിആർ ചെയർമാൻ പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ബന്ധപ്പെട്ട അധികാരികളോട് സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.