മുംബൈ: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ അൺലോക്ക് ചെയ്യുന്നതിന് മൊബൈലിലെ ഒടിപി ആവശ്യമില്ലെന്ന് വ്യക്തമാക്കി മുംബൈ നോർത്ത് വെസ്റ്റ് പാർലമെന്റ് മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർ വന്ദന സൂര്യവംശി. മഹാരാഷ്‌ട്രയിലെ ഗോരേഗാവ് വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ ശിവസേന നേതാവ് രവീന്ദ്ര വൈകാറിന്റെ ബന്ധു മൊബൈൽ ഫോൺ കൈവശം വച്ചിരുന്നതായും ഇത് ഇവിഎം അൺലോക്ക് ചെയ്യുന്നതിനുള്ള ഒടിപി ജനറേറ്റ് ചെയ്യുന്നതിനൊന്നുമുള്ള വാർത്തകൾ മുംബൈയിലെ ഒരു ദിനപത്രത്തിൽ വന്നിരുന്നു. ഇതിനുപിന്നാലെയാണ് സത്യാവസ്ഥ വ്യക്തമാക്കിയുള്ള റിട്ടേണിംഗ് ഓഫീസറുടെ വാർത്ത സമ്മേളനം.
“മൊബൈൽ ഒടിപി ഉപയോഗിച്ച് ഇവിഎം അൺലോക്ക് ചെയ്യാൻ സാധിക്കില്ല. കാരണം അത് പ്രോഗ്രാം ചെയ്യാൻ കഴിയുന്നതല്ല. പത്രം പ്രചരിപ്പിക്കുന്നത് നുണയാണ്. ഇതാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ചില നേതാക്കൾ ഉപയോഗിച്ചിരിക്കുന്നത്,” റിട്ടേണിംഗ് ഓഫീസർ ഞായറാഴ്ച നടന്ന പത്ര സമ്മേളനത്തിൽ പറഞ്ഞു.
വയർലെസ്സ് കണക്ടിവിറ്റി ഇല്ലാത്ത ഉപകരണങ്ങളാണ് ഇവിഎമ്മുകൾ. ക്രമക്കേടുകൾക്കുള്ള സാധ്യതകൾ ഒഴിവാക്കാൻ വിപുലമായ സാങ്കേതിക സവിശേഷതകളും ശക്തമായ അഡ്മിനിസ്‌ട്രേറ്റീവ് സുരക്ഷാ സംവിധാനങ്ങളും നിലവിലുണ്ട്. സ്ഥാനാർത്ഥികളുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് വോട്ടെണ്ണൽ നടക്കുന്നതെന്നും റിട്ടേണിംഗ് ഓഫീസർ പറഞ്ഞു.
ഇന്ത്യൻ വോട്ടർമാരെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും അപകീർത്തിപ്പെടുത്തുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് പത്രത്തിനെതിരെ നടപടികൾ സ്വീകരിച്ചതായും ഓഫീസർ പറഞ്ഞു. ശിവസേന നേതാവ് രവീന്ദ്ര വൈകാറിന്റെ ബന്ധുവിനെതിരെ കഴിഞ്ഞ ദിവസം എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വൻറായ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു പോളിംഗ് ഉദ്യോഗസ്ഥനെതിരെയും കേസെടുത്തുവെന്ന് സ്വീകരിച്ച നിയമ നടപടികൾ വ്യക്തമാക്കിക്കൊണ്ട് റിട്ടേണിംഗ് ഓഫീസർ വന്ദന പറഞ്ഞു.