കൊൽക്കത്ത: ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് സർക്കാർ സർവീസുകളിൽ ഒരു ശതമാനം സംവരണം ഉറപ്പാക്കണമെന്ന് പശ്ചിമ ബംഗാൾ സർക്കാരിന് നിർദ്ദേശം നൽകി കൊൽക്കത്ത ഹൈക്കോടതി. ട്രാൻസ്ജെൻഡറുകൾക്ക് തൊഴിൽ മേഖലകളിൽ തുല്യ പരിഗണനയെന്ന നയം സ്വീകരിച്ചതല്ലാതെ അവർക്കിതുവരെയും സംവരണം ഏർപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർദ്ദേശം.
എല്ലാ സർക്കാർ തൊഴിൽ മേഖലകളിലും ട്രാൻസ്ജെൻഡറുകൾക്ക് ഒരു ശതമാനം സംവരണം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ജസ്റ്റിസ് രാജശേഖർ മാന്ത ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗക്കാരായി ട്രാൻസ്ജെൻഡറുകളെ പരിഗണിക്കണമെന്നുള്ള സുപ്രീം കോടതിയുടെ ഉത്തരവും കോടതി ഉയർത്തിക്കാട്ടി.
2014 ലും 2022 ലും അദ്ധ്യാപന യോഗ്യതാ പരീക്ഷ വിജയിച്ചിട്ടും കൗൺസിലിംഗിനോ ഇന്റർവ്യൂവിനോ വിളിച്ചിട്ടില്ലെന്നുകാട്ടി ഒരു ട്രാൻസ്‌ജെൻഡർ വ്യക്തി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. പ്രത്യേക കേസായി പരിഗണിച്ച് കൗൺസിലിംഗിനും ഇന്റർവ്യൂവിനും ഹർജിനൽകിയ വ്യക്തിയെ വിളിക്കണമെന്ന് പശ്ചിമ ബംഗാൾ പ്രൈമറി എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറിക്കും സെക്രട്ടറിക്കും കോടതി നിർദ്ദേശം നൽകി.