അബുദാബി: അബുദാബിയിലെ BAPS ഹിന്ദു ക്ഷേത്രത്തിലേക്ക് സന്ദർശന പ്രവാഹം തുടരുന്നു. ഫെബ്രുവരി 14 ന് ഭക്തർക്കായി തുറന്നതിനുശേഷം ക്ഷേത്രത്തിലെത്തിയത് 10 ലക്ഷം പേരാണ്. ക്ഷേത്രം തുറന്ന് വെറും 4 മാസം പിന്നിടുമ്പോഴാണ് ഇത്രയും ഭക്തരെത്തിയത്. ആയിരക്കണക്കിന് വിശ്വാസികളാണ് ദിവസേന ക്ഷേത്രം സന്ദർശിക്കുന്നത്.
പെരുന്നാൾ അവധി ദിനങ്ങളുടെ പശ്ചാത്തലത്തിൽ ക്ഷേത്രം കൂടുതൽ സമയം തുറക്കും.അവധിക്കാലത്ത് രാവിലെ 8 മുതൽ രാത്രി 9 വരെ സന്ദർശകർക്ക് ക്ഷേത്രത്തിലെത്താം. മുൻകൂട്ടി രജിസ്റ്റർ ചെയ്ത സന്ദർശകർക്കാണ് അബുദാബിയിലെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നത്. രജിസ്‌ട്രേഷനായി www.mandir.ae എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതി. പുതിയ ഉപയോക്തൃ-സൗഹൃദ പ്രീ- രജിസ്‌ട്രേഷൻ ബുക്കിങ് സംവിധാനത്തിലൂടെ സന്ദർശകർക്ക് തീയതിയും സമയവും തിരഞ്ഞെടുക്കാനാകും. ഇതുമൂലം കാത്തിരിപ്പ് സമയം കുറയ്‌ക്കാം.
ചൊവ്വ മുതൽ ഞായർ വരെ തുറന്നിരിക്കുന്ന ക്ഷേത്രം തിങ്കളാഴ്ചകളിൽ അടയ്‌ക്കും. സന്ദർശകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അബുദാബി നഗരത്തിൽനിന്ന് ക്ഷേത്രത്തിലേക്ക് പുതുതായി ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട്. സ്വന്തമായി വാഹന സൗകര്യമില്ലാത്തവർക്ക് ക്ഷേത്രത്തിലെത്തി സുഗമമായ ദർശനത്തിന് ഇതിലൂടെ സൗകര്യമൊരുങ്ങി. ക്ഷേത്രത്തിലെത്തുന്നവര്‍ വസ്ത്രധാരണമടക്കം പാലിക്കേണ്ട നിബന്ധനകൾ വെബ്‌സൈറ്റിൽ നിന്ന് മനസിലാക്കണം.