യൂറോകപ്പിലെ ആദ്യ സമനിലയിൽ ഡെന്മാർക്കും സ്ലൊവേനിയയും ഓരോ ഗോൾവീതം അടിച്ച് പിരിഞ്ഞു. മരണത്തെ മറികടന്നെത്തിയ ക്രിസ്റ്റ്യൻ എറിക്സന്റെ ഗോളോടെ ആവേശം കൊടുമുടി കയറിയ മത്സരത്തിൽ ഡെന്മാർക്കും സ്ലൊവേനിയയും വിജയത്തിനായി ഇഞ്ചോടിഞ്ച് പോരാടി. 17-ാം മിനിറ്റിലാണ് ജൊനാസ് വിന്‍ഡ് ബാക്ക്ഹീല്‍ പാസ് ചെസ്റ്റിൽ ഡ്രാപ് ചെയ്ത് എറിക്സൺ ഗോളിയെ ഭേദിച്ച് പന്ത് വലിയിലാക്കിയത്. ഇതോടെ സ്റ്റേഡിയത്തിൽ ആവേശം അണ പൊട്ടി.
2020 യൂറോയിൽ ഡെന്‍മാര്‍ക്ക് – ഫിന്‍ലന്‍ഡ് മത്സരം ഒരു ആരാധകനും മറക്കാനിടയില്ല. എറിക്‌സണ്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മൈതാനത്ത് ബോധരഹിതനായി വീണതും മരണത്തോട് മല്ലിട്ടതും അതേ മത്സരത്തിലായിരുന്നു. ഒരോ ഫുട്ബോൾ ആരാധകരും എതിരാളികളും ഒന്നടങ്കം അയാളുടെ ജീവനായി പ്രാർത്ഥിച്ച നിമിഷങ്ങൾ. ഏഴുമാസത്തെ കാത്തിരിപ്പിനൊടുവിൽ ആ മീഡ്ഫീൾഡർ കളത്തിലേക്ക് തിരിച്ചെത്തി. ഇന്നിതാ അതേ യൂറോകപ്പിൽ രാജ്യത്തിനായി ഗോളും നേടിയിരിക്കുന്നു മൂന്നു വർഷത്തിന് ശേഷം.
എറിക്സന്റെ ഗോളിൽ 77-ാം മിനിട്ടുവരെ മാത്രമെ ഡെന്മാർക്കിന് ലീഡ് തുടരാനായുള്ളു. എറിക് യാൻസയിലൂടെ സ്ലൊവേനിയ തിരിച്ചടിക്കുകയായിരുന്നു. യാൻസയുടെ ഷോട്ട് എതിർ താരത്തിന്റെ ശരീരത്തിൽ തട്ടി ഗതിമാറി സഞ്ചരിച്ചതോടെയാണ് ഡെന്മാർക്ക് ഗോളി നിസഹായനായത്. അവസാന നിമിഷം വിജയ ഗോളിനായി പാെരുകി കളിച്ചെങ്കിലും ഇരു ടീമിനും നിരാശയായിരുന്നു ഫലം.