കൊൽക്കത്ത : തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നടന്ന അക്രമസംഭവങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. അക്രമസംഭവങ്ങളിൽ അന്വേഷണം നടത്താൻ നിയോഗിക്കപ്പെട്ട ബിജെപിയുടെ നാലംഗ സമിതിയിലെ അംഗം കൂടിയാണ് രവിശങ്കർ പ്രസാദ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ തെരഞ്ഞെടുപ്പ് സമാധാനപരമായി നടന്നപ്പോൾ ബംഗാളിൽ മാത്രമാണ് ഇത്തരത്തിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
;; രാജ്യത്തുടനീളം നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയ വളരെ സമാധാനപരമായിരുന്നു. എന്നാൽ ബംഗാളിൽ മാത്രമാണ് ഇത്തരത്തിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഗ്രാമപഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം അക്രമസംഭവങ്ങൾ തുടർക്കഥയാവുകയാണ്. ഇപ്പോഴും ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. രാജ്യത്ത് മറ്റൊരിടത്തും ഇതുപോലെ അക്രമം നടന്നിട്ടില്ല. സാധാരണക്കാരായ ജനങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നത്. മമത ബാനർജി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന വ്യക്തിയാണെങ്കിൽ ഇതിന് മറുപടി പറയേണ്ടി വരും. അവരുടെ ഭരണത്തിന് കീഴിൽ എന്താണ് സംഭവിക്കുന്നത്.വോട്ട് ചെയ്തിട്ട് ആളുകൾക്ക് വീടുകളിലേക്ക് മടങ്ങാൻ കഴിയുന്നില്ല.
ഞങ്ങളുടെ പാർട്ടി പ്രവർത്തകന്റെ സഹോദരനും ഇപ്പോൾ കൊല്ലപ്പെട്ടു. ഈ സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നതെന്ന് മമതയ്‌ക്ക് വിശദീകരിക്കേണ്ടി വരും. ‘രാജ്യത്ത് 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നു. പക്ഷേ ബംഗാൾ ഒഴികെ രാജ്യത്ത് മറ്റൊരിടത്തും ഇത് പോലെ അക്രമം നടന്നത് നിങ്ങൾക്ക് കാണാനാകില്ല. മമത ഇപ്പോൾ നിശബ്ദയായി തുടരുകയാണ്. അവരുടെ പാർട്ടിയിലെ ക്രിമിനലുകൾ എല്ലാവരേയും ഭീഷണിപ്പെടുത്തുകയും, ആക്രമിക്കുകയാണെന്നും” രവിശങ്കർ പ്രസാദ് പറയുന്നു.