ന്യൂഡൽഹി: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ന് ഇന്ത്യയിലെത്തും. എൻഡിഎ സർക്കാർ മൂന്നാം വട്ടം അധികാരത്തിലെത്തിയതിന് ശേഷം ഇതാദ്യമായാണ് ഒരു മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ രാജ്യത്തെത്തുന്നത്. ‘ഇനിഷ്യേറ്റീവ് ഓൺ ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്‌നോളജീസ്’ മീറ്റിങ്ങിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്.
സാങ്കേതിക മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഇന്ത്യയും അമേരിക്കയും ഐസിഇടി വഴി സഹകരിച്ച് പ്രവർത്തിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ജേക്ക് സള്ളിവൻ ഇന്ത്യ സന്ദർശിക്കാൻ പദ്ധതി ഇട്ടിരുന്നുവെങ്കിലും പിന്നീട് നീട്ടി വയ്‌ക്കുകയായിരുന്നു. ഇന്നും നാളെയുമായാണ് ഐസിഇടി മീറ്റിംഗ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി ജേക്ക് സള്ളിവൻ കൂടിക്കാഴ്ച നടത്തും.
മൂന്നാം വട്ടം അധികാരമേറ്റതിന് പിന്നാലെ തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജോ ബൈഡൻ അഭിനന്ദിച്ചിരുന്നു. ജേക്ക് സള്ളിവന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ചും ഫോൺ സംഭാഷണത്തിനിടെ അദ്ദേഹം സംസാരിച്ചിരുന്നു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി കുർട്ട് കാംബെല്ലും ജേക്ക് സള്ളിവനൊപ്പം ഇന്ന് ഇന്ത്യയിലെത്തുന്നുണ്ട്. കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഉൾപ്പെടെ ചർച്ചയായേക്കും.