റയൽ മാഡ്രിഡ് താരം ജൂഡ് ബെല്ലിങ്ങാമിന്റെ ഗോളിൽ യൂറോകപ്പിൽ ഇംഗ്ലണ്ടിന് ജയം. 13-ാം മിനിറ്റിലായിരുന്നു ഇംഗ്ലണ്ടിന്റെ ഗോൾ. വലതുവിംഗിലേക്ക് കൈൽ വാക്കർ നൽകിയ പാസുമായി മുന്നേറിയ ബുക്കായോ സാക്ക നൽകിയ ക്രോസ് ഹെഡറിലൂടെ ബെല്ലിങ്ങാം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഗോൾ മഴ പ്രതീക്ഷിച്ച മത്സരത്തിൽ സെർബിയയ്‌ക്ക് മുന്നിൽ അടിതെറ്റുന്ന ഇംഗ്ലണ്ടിനെയാണ് ആരാധകർക്ക് കാണാൻ സാധിച്ചത്.
താളം കണ്ടെത്തിയതോടെ സെർബിയ മത്സരത്തിൽ പിടിമുറുക്കി. ആദ്യ പകുതിയിൽ മുന്നേറ്റങ്ങളിലും പന്തവകാശത്തിലും ഇംഗ്ലണ്ടായിരുന്നു മുന്നിൽ. 30-ാം മിനിറ്റിന് ശേഷം മത്സരത്തിന്റെ ഗതിമാറി. ആദ്യ പകുതി അവസാനിക്കും മുമ്പ് സെർബിയൻ നായകൻ അല്‌സാണ്ടർ മിത്രോവിച്ചിന് മികച്ച അവസരം ലഭിച്ചെങ്കിലും വല കുലുങ്ങിയില്ല.
രണ്ടാം പകുതിയിൽ അടിമുടി മാറിയ സെർബിയൻ നിരയെയാണ് കണ്ടത്. പകരക്കാരനായി ഇറങ്ങിയ ദുഷാൻ ടാഡിക് മദ്ധ്യനിരയിൽ തിളങ്ങിയതോടെ ത്രൂ ബോളിലൂടെ സെർബിയ മുന്നേറ്റങ്ങൾ നടത്തി കൊണ്ടിരുന്നു. ലൂക്ക ജോവിച്ച് കൂടിയെത്തിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിന് പണികൂടി. സെർബിയൻ ആക്രമണങ്ങൾ തടഞ്ഞ ജോർദാൻ പിക്ഫോർഡിന്റെ മികവാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്.