ശ്രീനഗർ: ജമ്മുകശ്മീരിലെ റിയാസിയിൽ തീർത്ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും. കേസ് എൻഐഎയ്‌ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഞായറാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അതേസമയം ഔദ്യോഗിക ഉത്തരവിന് മുൻപ് തന്നെ കശ്മീർ പൊലീസിൽ നിന്ന് കേസ് ഏറ്റെടുത്ത് പ്രാഥമിക അന്വേഷണം ആരംഭിച്ച എൻഐഎ, കേസിന്റെ എഫ്ഐആർ ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചു.
കശ്മീരിലെ റിയാസിയിൽ ജൂൺ ഒമ്പതിന് വൈകിട്ടായിരുന്നു തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ഭീകരാക്രമണം ഉണ്ടായത്. ശിവഖോരി ക്ഷേത്രത്തിൽ നിന്നും കത്രയിലെ മാതാ വൈഷ്ണോ ദേവീ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു തീർത്ഥാടകർ. വെടിവയ്പ്പിനെ തുടർന്ന് ബസ് കൊക്കയിലേക്ക് മറിഞ്ഞു. ആക്രമണത്തിൽ കുഞ്ഞുങ്ങളടക്കം ഒമ്പത് പേർ കൊല്ലപ്പെടുകയും 40ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബസിലുണ്ടായിരുന്നത്.
കഴിഞ്ഞയാഴ്ച കത്വയിലും ദോഡയിലും നടന്ന മറ്റ് ഭീകരാക്രമണങ്ങൾക്ക് റിയാസി ആക്രമണവുമായി ബന്ധമുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പ്രാഥമിക വിലയിരുത്തൽ. ഭീകരാക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അത് പുറത്തുകൊണ്ടുവരുമെന്നും എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചു.
റിയാസി, കത്വ, ദോഡ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ജമ്മുകശ്മീർ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഭീകരർക്ക് വേണ്ട പിന്തുണ നൽകിയെന്ന് സംശയിക്കുന്നവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.