തിരുവനന്തപുരം: ക്രൈസ്തവ മത വിശ്വാസികളെയും ഫ്രാൻസിസ് മാർപാപ്പയെയും പരിഹസിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ്. കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് അക്കൗണ്ടിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം പങ്കുവെച്ച് ക്രൈസ്തവ വിശ്വാസത്തെ കോൺഗ്രസ് അവഹേളിച്ചത്. ഇതിനെതിരെ ബിജെപി നേതാക്കളും രംഗത്തുവന്നിരുന്നു. സംഭവത്തിൽ പ്രതിഷേധം കനത്തത്തോടെയാണ് മറ്റൊരു ന്യായീകരണ പോസ്റ്റിലൂടെ കോൺഗ്രസ് ക്രൈസ്തവ മത വിശ്വാസികളോട് ക്ഷമ പറഞ്ഞത്.
ഒരു മതത്തെയും മതപുരോഹിതന്മാരെയും ആരാധനാമൂർത്തികളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പാരമ്പര്യമല്ലെന്നും എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ചേർത്ത് പിടിച്ച് സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ ജനങ്ങളെ മുന്നോട്ടു നയിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്നുമാണ് പാർട്ടിയുടെ അവകാശവാദം. പോസ്റ്റ് ക്രിസ്തുമത വിശ്വാസികൾക്ക് ഏതെങ്കിലും തരത്തിൽ വൈകാരികമോ മാനസികമോ ആയ വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം തങ്ങൾവെന്നും ക്ഷമ ചോദിക്കുന്നുവെന്നും കോൺഗ്രസ് പറഞ്ഞു.
“അവസാനം, പോപ്പിന് ദൈവത്തെ കണ്ടുമുട്ടാൻ അവസരം ലഭിച്ചു” എന്ന അടിക്കുറിപ്പോടെ നരേന്ദ്രമോദിക്കൊപ്പമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ക്രൈസ്തവരെ കോൺഗ്രസ് പുച്ഛിച്ചത്. യേശുദേവനെ ആരാധിക്കുന്ന ക്രിസ്ത്യൻ സമൂഹത്തോട് കോൺഗ്രസ് കാണിച്ചത് പൊറുക്കാൻ കഴിയാത്ത അവഹേളനമാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രതികരിച്ചിരുന്നു. തീവ്ര ഇസ്ലാമിസ്റ്റുകളോ അർബൻ നക്സലുകളോ ആണ് കോൺഗ്രസ് കേരളാ ഘടകത്തിന്റെ എക്സ് ഹാൻഡിൽ ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും തുറന്നടിച്ചു. ബിജെപി നേതാക്കൾ ശക്തമായി പ്രതികരിച്ചതോടെയാണ് പോസ്റ്റ് മുക്കി മറ്റൊരു ന്യായീകരണ കുറുപ്പിലൂടെ ക്രൈസ്തവ സമൂഹത്തോട് കോൺഗ്രസ് മാപ്പ് ചോദിച്ചിരിക്കുന്നത്.