തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. വഴിമുക്ക് പച്ചിക്കോട് വാടകയ്‌ക്ക് താമസിക്കുന്ന കുമാറാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി ഉടൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തും.
ആലുവിള സ്വദേശിയായ ബിജു (40) നെ കുത്തി കൊലപ്പെടുത്തിയ ശേഷം കുമാർ ഒളിവിലായിരുന്നു. പിന്നാലെ ഇയാൾ ആലുവിളയക്ക് സമീപം രാത്രി ഉണ്ടായിരുന്നു. തുടർന്ന് പുലർച്ചെ മറ്റൊരു സ്ഥലത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിലാണ് ബാലരാമപുരം പൊലീസിന്റെ വലയിലാകുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇനിയും അറിയേണ്ടതുണ്ട്. ഇത് സംബന്ധിച്ച് കുമാറിനെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഇരുവരും സുഹൃത്തുക്കളായിരുന്നു. സംഭവത്തിന് മണിക്കൂറുകൾ മുൻപ് ബിജു സുഹൃത്തുക്കളുമൊത്ത് മദ്യപിച്ചിരുന്നു. തിരികെ വീട്ടിലെത്തിയതോടെ കുമാർ നിരന്തരം ഫോണിൽ വിളിച്ചു. ഇത് സഹിക്കവയ്യാതെ ബിജു പുറത്തിറങ്ങിയതോടെ കുമാർ കൈയിൽ കരുതിയിരുന്ന ആയുധം വച്ച് ബിജുവിന്റെ നെഞ്ചിലും കഴുത്തിലും ആഴത്തിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയതോടെ കുമാർ ഓടി രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് ബിജു മരിച്ചത്. കുമാർ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.