കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ട്രെയിൻ അപകടത്തിൽ എട്ട് പേർ മരിച്ചതായി റെയിൽവേ ബോർഡ് CEO ജയ വർമ സിൻഹ. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റതായും റെയിൽവേ സ്ഥിരീകരിച്ചു. മാനുഷികമായ പിഴവാണ് ദുരന്തത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
ചരക്ക് ട്രെയിൻ സിഗ്നൽ തെറ്റിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നും ജയ വർമ സിൻഹ അറിയിച്ചു.
സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പൂർത്തിയായി. ചരക്ക് ട്രെയിനിലുണ്ടായിരുന്ന ഡ്രൈവറും (ലോക്കോ പൈലറ്റ്) അസിസ്റ്റന്റ് ഡ്രൈവറും കാഞ്ചൻജംഗ എക്സ്പ്രസിന്റെ ഗാർഡും അപകടത്തിൽ മരിച്ചിട്ടുണ്ട്. അഗർത്തല-സീൽദ റൂട്ടിലെ റെയിൽവേ സ്റ്റേഷനുകളിൽ ഹെൽപ് ഡെസ്കുകൾ സജീവമാണെന്നും റെയിൽവേ ബോർഡ് അറിയിച്ചു.
ട്രെയിൻ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിക്കുകയും ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ മരിച്ചവരുടെ ബന്ധുക്കൾക്ക് കൈമാറും, പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് നരേന്ദ്രമോദി വ്യക്തമാക്കി.
റെയിൽവേ മന്ത്രാലയവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷവും നിസാര പരിക്കുള്ളവർക്ക് 50,000 രൂപയും നൽകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിന്റെ പിൻവശത്തേക്ക് ചരക്ക് ട്രെയിൻ ഇടിച്ചുകയറിയാണ് അപകടമുണ്ടയത്. ബംഗാളിലെ രംഗപാണി സ്റ്റേഷന് സമീപം രാവിലെ 8.45ഓടെയായിരുന്നു സംഭവം.