ന്യൂഡൽഹി: വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി കൂടികാഴ്‌ച്ച നടത്തി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ. ഇനിഷ്യേറ്റീവ് ഓൺ ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജീസ്’ (iCET) മീറ്റിങ്ങിൽ പങ്കെടുക്കുന്നതിനായി ഇന്ന് രാവിലെയാണ് ജേക്ക് സള്ളിവൻ ന്യൂഡൽഹിയിലെത്തിയത്. ഇന്ത്യ-യുഎസ് ബന്ധം ദൃഢപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും നിരവധി പ്രാദേശിക, ആഗോള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും ഇരു നേതാക്കളും ചർച്ച നടത്തി. വരും വർഷങ്ങളിലും യുഎസുമായുള്ള ബന്ധം മുന്നോട്ടു പോകുമെന്ന് എസ് ജയശങ്കർ എക്‌സിൽ കുറിച്ചു.
” യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ന് രാവിലെ ന്യൂഡൽഹിയിലെത്തി. അദ്ദേഹത്തെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ട്. ഇന്ത്യ- യുഎസ് ഉഭയകക്ഷി ബന്ധം മുന്നോട്ടു കൊണ്ടു പോകുന്നത് സംബന്ധിച്ചും നിരവധി ആഗോള, പ്രാദേശിക വിഷയങ്ങളെ കുറിച്ചും വിപുലമായ ചർച്ചകൾ നടന്നു. ഇരു രാജ്യങ്ങൾക്കിടയിലുള്ള പങ്കാളിത്തം അടുത്ത കാലത്തായി വളരെയധികം ശക്തമായിരുന്നു. ഈ ബന്ധം തുടർന്നും ദൃഢതയോടെ മുന്നോട്ട് കൊണ്ടുപോകും.”- ഡോ. എസ് ജയശങ്കർ കുറിച്ചു.
സാങ്കേതികവിദ്യകളിൽ ഇരു രാജ്യങ്ങളും കൈവരിച്ച പുരോഗതികളും മാറ്റങ്ങളും ഇരുവരും ചർച്ച ചെയ്തിരുന്നു. ഇരു രാജ്യങ്ങൾക്കുമുള്ള iCET മെക്കാനിസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ജേക്ക്, എസ് ജയശങ്കറുമായി സംസാരിച്ചു. സാങ്കേതിക മേഖലകളിലെ സഹകരണവും ഇരുരാജ്യങ്ങൾക്കിടയിൽ വർദ്ധിപ്പിക്കുമെന്നും എസ് ജയങ്കർ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഒരു മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ ഇന്ത്യയിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ജേക്ക് സള്ളിവൻ ചർച്ച നടത്തും.