ഒരു കഥാപാത്രത്തിലേക്ക് പുതുമുഖങ്ങളെ തിരഞ്ഞെടുക്കണമെങ്കിൽ അവർ എന്തൊക്കെ ചെയ്യും എന്ന് സംവിധായകന് അറിയണമെന്ന് നടി ഉർവശി. ഉള്ളൊഴുക്ക് എന്ന സിനിമയിൽ അഭിനയിക്കാൻ ആദ്യം മടി കാണിച്ചിരുന്നു. എന്നാൽ ഈ കഥാപാത്രം താൻ തന്നെ ചെയ്യണമെന്ന സംവിധായകന്റെ നിർബന്ധം കൊണ്ടാണ് സിനിമയിൽ അഭിനയിച്ചതെന്ന് ഉർവശി പറഞ്ഞു. എന്നാൽ, പുതുമുഖങ്ങളെ മാത്രമല്ല, സീനിയർ ആയ അഭിനേതാക്കളെയും ഓഡിഷൻ ചെയ്തു വേണം തെരഞ്ഞെടുക്കാനെന്ന് പാർവതി തിരുവോത്തും പ്രതികരിച്ചു.
“ഒരു കഥാപാത്രം ഏത് ആർട്ടിസ്റ്റ് ചെയ്താൽ നല്ലതാവും എന്നത് ഒരു സംവിധായകന്റെയും എഴുത്തുകാരന്റെയും കാഴ്ചപ്പാടാണ്. ഒരു പുതിയ ആക്ടർ വരുമ്പോൾ അവർ എന്തൊക്കെ ചെയ്യും എന്നത് നമുക്ക് വിലയിരുത്തേണ്ടതുണ്ട്. ചില ക്യാരക്ടറിന് പുതിയവർ തന്നെയാണ് നല്ലത്. അവർ എന്തുതരം ക്യാരക്ടർ ചെയ്യുമെന്നത് മനസ്സിലാക്കണം. നല്ലൊരു തിരക്കഥയും സംവിധായകനും ആണെങ്കിൽ ആര് അഭിനയിച്ചാലും ഒരു പരിധിവരെ ആ കഥാപാത്രത്തിന് വേണ്ടി ഓടും. പരിചയമുള്ള ഒരു മുഖമാണെങ്കിൽ കഥ പറയാൻ അവർക്ക് എളുപ്പം ഉണ്ടായിരിക്കും എന്നുമാത്രം. ജഗതി ശ്രീകുമാർ എന്നൊരു ആക്ടർ വന്നു നിന്നാൽ നമ്മൾ ചിരിക്കാൻ തയ്യാറാവും. ബാബു ആന്റണി ഒരു സിനിമയിൽ ഉണ്ടെങ്കിൽ അദ്ദേഹം സംഘട്ടനം ചെയ്യും എന്ന് പ്രേക്ഷകർ തീരുമാനിച്ച് ഇരിക്കും. ഉള്ളൊഴുക്ക് എന്ന സിനിമ ആദ്യം വേണ്ട എന്ന് വച്ചത് സ്ക്രിപ്റ്റ് മോശമായതുകൊണ്ടല്ല. എന്നെ സന്തോഷത്തോടെ കാണാൻ ഒരുപാട് ജനങ്ങൾ ഉണ്ട്. അതുകൊണ്ടാണ് ആദ്യം അഭിനയിക്കാൻ മടി കാണിച്ചത്”-ഉർവശി പറഞ്ഞു.
“അതൊരു ശീലമായി മാറി. പക്ഷേ അത് മാറണം. മാർക്കറ്റ് ഉണ്ട് എന്ന് പറഞ്ഞു നിർമ്മാതാക്കൾ തിരഞ്ഞെടുക്കുന്നു, ആൾക്കാർ കണ്ടു ശീലിച്ച ഒരു അഭിനേതാവിനെ കാസ്റ്റ് ചെയ്യുന്നു. ഇത് ബ്രേക്ക് ചെയ്യുക എന്നത് വലിയൊരു ടാസ്ക് ആണ്. മലയാളം ഇൻഡസ്ട്രിയിൽ ഓഡിഷൻ ഇല്ല. ഉണ്ടെങ്കിൽ അത് പുതുമുഖങ്ങൾക്ക് മാത്രമേയുള്ളൂ. വിദേശത്തൊക്കെ, ഓസ്കർ നേടിയ അഭിനേതാക്കൾ പോലും സംവിധായകന് കാണാൻ വേണ്ടി ഓഡിഷനിൽ പങ്കെടുക്കും. അവർക്ക് കഴിവുണ്ടോ ഇല്ലയോ എന്ന് നോക്കാൻ വേണ്ടിയല്ല, കഥാപാത്രത്തിന് അനുയോജ്യനാണോ എന്നറിയാൻ വേണ്ടിയാണ്. എനിക്ക് ഓഡിഷൻ ചെയ്യാൻ ഒരു മടിയുമില്ല. ഉർവശി ചേച്ചിക്ക് ലഭിക്കുന്ന ഭാഗ്യം എല്ലാവർക്കും കിട്ടണമെന്നില്ല”-പാർവതി തിരുവോത്തും പറഞ്ഞു.