കൊൽക്കത്ത: കാഞ്ചൻജംഗ എക്‌സ്പ്രസ് ട്രെയിനും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായ സ്ഥലത്ത് സന്ദർശനം നടത്തി റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പമാണ് കേന്ദ്രമന്ത്രി സ്ഥലം സന്ദർശിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി.
പരിക്കേറ്റവരെയും അദ്ദേഹം സന്ദർശിച്ചു. രാഷ്‌ട്രീയം പറയാനുളള സമയമല്ലെന്ന് ആയിരുന്നു മാദ്ധ്യമപ്രവർത്തകരോട് അശ്വിനി വൈഷ്ണവിന്റെ പ്രതികരണം. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ദുരന്തം വളരെ ഖേദകരമാണെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം നേരത്തെ എക്സിൽ കുറിച്ചു.
പരിക്കേറ്റവരെ നോർത്ത് ബംഗാൾ മെഡിക്കൽ കോളജ് ഉൾപ്പെടെയുളള ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവിടെയെത്തിയാണ് അശ്വിനി വൈഷ്ണവ് പരിക്കേറ്റവരെ കണ്ട് വിവരങ്ങൾ തിരക്കിയത്. ദുരന്തത്തിൽ മരിച്ചവർക്ക് പത്ത് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചതായി റെയിൽവേ മന്ത്രി അറിയിച്ചു. ചെറിയ പരിക്കുകളുള്ളവർക്ക് 50,000 രൂപയും ധനസഹായം നൽകും.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഗവർണർ ആനന്ദ ബോസും സംഭവ സ്ഥലം സന്ദർശിക്കും. ഇരുവരും പരിക്കേറ്റവരെ സന്ദർശിക്കുമെന്നാണ് വിവരം. അപകട സ്ഥലം ഉടൻ സന്ദർശിക്കുമെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തി കാണുമെന്നും ബംഗാൾ ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജൂംദാർ പറഞ്ഞു.