കോഴിക്കോട്: തെരുവുനായയുടെ ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റു. വടകര ഏറാമലയിലാണ് സംഭവം. ഏറാമല പഞ്ചായത്തിലെ ആദിയൂര്, തുരുത്തി മുക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായത്. ഉച്ച മുതൽ പല സ്ഥലങ്ങളിൽ നിന്നും ആളുകൾക്ക് നായയുടെ കടിയേൽക്കുകയായിരുന്നു.
കടിയേറ്റവരിൽ സ്ത്രീകളും മൂന്ന്, അഞ്ച് വയസുളള കുട്ടികളും ഉൾപ്പെടും. പരിക്കേറ്റവർ വടകര, മാഹി, കോഴിക്കോട് ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. രണ്ട് പശുക്കൾക്കും കടിയേറ്റിട്ടുണ്ട്. ഒരു നായ തന്നെയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ തുറന്ന സാഹചര്യത്തിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. നായയ്‌ക്ക് പേവിഷ ബാധയുണ്ടോയെന്ന് സംശയിക്കുന്നതായി കടിയേറ്റവർ പ്രതികരിച്ചു.
പരിക്കേറ്റവർ ആശങ്ക പ്രകടിപ്പിച്ചതോടെ നായയെ കണ്ടെത്തുന്നതിനായുള്ള തിരച്ചിലും തുടങ്ങിയിട്ടുണ്ട്. തെരുവുനായ ശല്യം പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന തുക വളരെ കുറവാണ്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകണണമെന്ന് ഏറാമല പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു.