ന്യൂഡൽഹി: ഉയർന്ന താപനിലയെ തുടർന്നുണ്ടായ സാങ്കേതിക തകരാറുകൾ കാരണം ഇൻഡിഗോ വിമാനം വൈകി. ഡൽഹിയിൽ നിന്ന് ബഗ്ദോഗ്രയിലേക്ക് പുറപ്പെടേണ്ട വിമാനമാണ് വൈകിയത്. ഉച്ചയ്‌ക്ക് 2.10 ന് പുറപ്പെടേണ്ട വിമാനം വൈകിട്ട് 5.10 ഓടെയാണ് പുറപ്പെട്ടത്.
എയർലൈനിന്റെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങൾ കൊണ്ട് യത്രക്കാർക്ക് തടസം നേരിട്ടതിൽ ഖേദിക്കുന്നുവെന്ന് ആയിരുന്നു ഇൻഡിഗോയുടെ വിശദീകരണം. യാത്രക്കാരുടെ സുരക്ഷയ്‌ക്കാണ് കമ്പനി മുൻഗണന നൽകുന്നത്. അവർക്ക് അപ്‌ഡേറ്റുകൾ നൽകുന്നുണ്ട്. സ്ഥിതിഗതികൾ മെച്ചപ്പെടുന്നതിന് അനുസരിച്ച് വിമാനം പുറപ്പെടുമെന്ന് ആയിരുന്നു വാർത്താക്കുറിപ്പിൽ കമ്പനിയുടെ വിശദീകരണം.
അതേസമയം താപനില വർദ്ധിച്ചത് ഏത് തരത്തിലുളള സാങ്കേതിക തകരാറാണ് വരുത്തിയതെന്ന കാര്യത്തിൽ കമ്പനി വിശദമായ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. ഡൽഹി ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ അത്യുഷ്ണമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
അതേസമയം വിമാനം വൈകിയതിൽ ചില യാത്രക്കാരും പ്രതിഷേധവുമായി എത്തി. വിമാനം വൈകുമെന്ന് കമ്പനി അറിയിച്ചെങ്കിലും മറ്റ് അറിയിപ്പുകളൊന്നും പിന്നീട് വന്നില്ലെന്നും കൃത്യമായ ആശയവിനിമയം നടത്തുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തി.
പശ്ചിമബംഗാളിൽ കാഞ്ചൻജംഗ എക്‌സ്പ്രസ് ട്രെയിൻ അപകടത്തിൽപെട്ട സ്ഥലത്തേക്ക് പോകാൻ ബഗ്ദോഗ്ര വിമാനത്താവളത്തിലാണ് ഇറങ്ങേണ്ടത്. ഇവിടേക്ക് എത്താനുളളവരും യാത്രക്കാരുടെ ഒപ്പമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ നിന്ന് മൂന്ന് സർവ്വീസുകളാണ് ബഗ്ദോഗ്രയിലേക്കുളളത്. ഇതിൽ ഒടുവിലത്തെ സർവ്വീസാണ് സാങ്കേതിക തകരാറിനെ തുടർന്ന് വൈകിയത്.