ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെ പുറത്താക്കി ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ. ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് നടപടി. “സീനിയർ പുരുഷ ദേശീയ ടീമിന്റെ ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരങ്ങളിലെ നിരാശാജനകമായ ഫലം ചൂണ്ടിക്കാട്ടി, ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ ഒരു പുതിയ പരിശീലകനെ നിയിമിക്കുന്നത് അനിവാര്യമാണെന്ന് അംഗങ്ങൾ ഏകകണ്ഠമായി സമ്മതിച്ചു,” AIFF ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
“എഐഎഫ്എഫ് സെക്രട്ടേറിയറ്റ് സ്റ്റിമാച്ചിന് പിരിച്ചുവിടൽ നോട്ടീസ് നൽകിയിട്ടുണ്ട്, അദ്ദേഹത്തെ എല്ലാ ചുമതലകളിൽ നിന്നും അടിയന്തരമായി മാറ്റി നിർത്തുന്നു.”—പ്രസ്താവനയിൽ വ്യക്തമാക്കി. 1998 ലെ ഫിഫ ലോകകപ്പിൽ വെങ്കല മെഡൽ നേടിയ ക്രൊയേഷൻ ടീമിലെ അംഗമായിരുന്നു സ്റ്റിമാച്ച്.
സ്റ്റീഫൻ കോൺസ്റ്റൻ്റൈൻ ചുമതലയൊഴിഞ്ഞതിന് ശേഷമാണ് പരിശീലകനായത്. 2019 മെയ് 15ന് ബ്ലൂ ടൈഗേഴ്സിന്റെ ചുമതല ഏറ്റെടുത്തത്. സ്റ്റിമാച്ചിന് കീഴിൽ രണ്ടു സാഫ് കപ്പും ഒരു ഇൻ്റർ കോണ്ടിനന്റൽ കിരീടവും ഒരു ത്രിരാഷ്‌ട്ര ടൂർണമെന്റ് വിജയവും നേടാനായിട്ടുണ്ട്.